കാട്ടാക്കട: ഇത് കാട്ടാക്കട കട്ടക്കോട് ചാത്തിയോട് കടുവാ കുഴിവളവ്. ഇവിടെ വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നത് നിത്യ സംഭവം. ഇക്കഴിഞ്ഞ ദിവസം രാത്രി നാലംഗ കുടുംബം സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടമാണ് അവസാനത്തേത്ത്. ഒരു മാസത്തിനിടെ ഇവിടെ നടന്ന ചെറുതും വലുതുമായ അപകടങ്ങൾക്ക് എണ്ണമില്ല.കട്ടക്കോട് ചെറുകോട് റോഡു വഴിയാണ് ടൂറിസ്റ്റ് കേന്ദ്രമായ കടമ്പ് പാറയിലേക്ക് പോകുന്നത്.
ഇവിടെ അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റതും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടതും അനേകരാണ്. കിഴ്ക്കാംതൂക്കായുള്ള ഇവിടെ കൊടുംവളവിലാണ് തോടുള്ളത്. അപകടമുന്നറിയിപ്പ് സംവിധാനമില്ലാത്തതിനാൽ അപരിചിതരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. അടുത്തെത്തുമ്പോഴാണ് കൊടും വളവ് കാണുന്നത്. അപ്പോഴേക്കും വാഹനങ്ങൾ നിയന്ത്രണം തെറ്റി തോട്ടിലേക്ക് പതിച്ചിരിക്കും. രാത്രിയിലും പകലും അപകടം പതിവാണെന്ന് പ്രദേശവാസികളും പറയുന്നു.
അപകടം പതിവ്
ഒരു മാസം മുൻപ് ഇറക്കത്തിൽ നിയന്ത്രണം തെറ്റിയ ലോറി തെങ്ങിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലോറി തെങ്ങിൽ ഇടിച്ച് നിന്നതിനാൽ സമീപത്തെ വീട്ടിലേക്ക് ലോറി ഇടിച്ചുകയറിയില്ല. ബുധനാഴ്ച രാത്രി ചെറുകോട് ഭാഗത്തേക്ക് പോയവരാണ് അപകടത്തിൽപെട്ടത്. ഇവർക്കൊപ്പം മറ്റൊരു കാറിൽ ബന്ധുക്കൾ ഉണ്ടായിരുന്നതിനാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടന്നു. രക്ഷാപ്രവർത്തകർ ആംബുലൻസ് സേവനം ആവശ്യപ്പെട്ടെങ്കിലും വൈകി എത്തിയത് പ്രതിഷേധത്തിനിടയാക്കി.
വലിയ വാഹനങ്ങൾ വന്നാൽ കടന്നുപോകാൻ വഴി ഒരുക്കുമ്പോൾ സൈക്കിൾ ഉൾപ്പെടെ ചെറു വാഹനങ്ങളും കാൽനട യാത്രക്കാരും തോട്ടിൽ വീണ് അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്. കാട്ടാക്കട പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇവിടെ സുരക്ഷാസംവിധാനം നിർമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |