തിരുവനന്തപുരം:റോഡിലെ കുഴികളെച്ചൊല്ലി മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിൽ വാക് പോര് മുറുകി. കൊച്ചിയിൽ പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് അതേനാണയത്തിൽ മറുപടിയുമായി റിയാസ് രംഗത്തെത്തി. പദവിക്ക് നിരക്കാത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷനേതാവ് ആദ്യം മനസിലെ കുഴി അടയ്ക്കണമെന്നും പറഞ്ഞു.
അപകടത്തിനിടയാക്കിയ റോഡ് ദേശീയപാത അതോറിട്ടിയുടേതാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷനേതാവ് പൊതുമരാമത്ത് വകുപ്പിനെ പഴിചാരിയത്. കേന്ദ്രത്തെ പിന്താങ്ങുന്ന നിലപാടാണ് വി.ഡി. സതീശൻ സ്വീകരിച്ചത്. പ്രീമൺസൂൺ വർക്കുകളിൽ ടെൻഡർ വൈകിയെന്ന ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണ്. തലശേരിയിലെയും പുനലൂരിലെയും പ്രീമൺസൂൺ വർക്കുകൾ മേയിൽ ടെന്റർ ചെയ്തതാണ്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂർ ചെറായിയിലെ റോഡ് 2020ൽ ഭരണാനുമതി നൽകിയതാണെന്നത് വാസ്തവമാണ്. ഇരുവശവും ചെമ്മീൻ കെട്ടോടുകൂടിയ സ്ഥലത്ത് സമാന്തരമായി മറ്റൊരു കിഫ്ബി വർക്ക് കൂടി നടക്കുന്നതിനാൽ ഡിസൈൻ റോഡ് നിർമ്മാണത്തിന് നടപടികൾ സ്വീകരിച്ചതാണ്. ഇക്കാര്യം അറിയാവുന്ന പ്രതിപക്ഷ നേതാവ് വാസ്തവം മറച്ചുവയ്ക്കുന്നത് പദവിക്ക് നിരക്കുന്നതല്ല. റോഡുകളിൽ കുഴിയുണ്ടെന്നത് യാഥാർത്ഥ്യമാണ്. അത് പരിഹരിക്കുകയെന്നതാണ് സർക്കാർ നയം. അതിന് നല്ലനിലയിലുളള ഐക്യപ്പെടലാണ് ആവശ്യം.
പ്രതിപക്ഷ നേതാവിന് മന്ത്രിമാരെയും സർക്കാരിനെയും വിമർശിക്കാം. എന്നാൽ അത് വ്യക്തിപരമാകരുത്. സാമൂഹ്യപ്രവർത്തന രംഗത്ത് ഒരു കൊതുക് കടിയുടെ വേദനയെങ്കിലും പ്രതിപക്ഷനേതാവിനുണ്ടായിട്ടുണ്ടോ?
ദേശീയപാത അതോറിട്ടിക്ക് നിർവഹിക്കാൻ കഴിയാത്ത മരാമത്ത് ജോലികൾ ഏറ്റെടുക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. റോഡ് നവീകരണത്തിൽ കേന്ദ്രമന്ത്രി ഗഡ്കരിയുടെ നിലപാട് പോസിറ്റീവാണെന്നും വി.മുരളീധരനെയും ഗഡ്കരിയെയും വീണ്ടും കാണുമെന്നും റിയാസ് പറഞ്ഞു.
റോഡിൽ പണി നടക്കുന്നെന്ന് മന്ത്രി ഉറപ്പാക്കണം: സതീശൻ
സമയബന്ധിതമായി ടെൻഡർ പൂർത്തിയാക്കി മഴയ്ക്കുമുമ്പ് അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് റോഡുകളിൽ അപകടകരമായ കുഴികളുണ്ടായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. വകുപ്പിൽ നടക്കുന്നത് അറിയാതെ മാതൃകാപരമാണെന്ന് സ്വയം പറയുകയല്ല മന്ത്രി റിയാസ് ചെയ്യേണ്ടത്. വായ്ത്താരിയും പ്രചാരണവുമല്ല, കൃത്യമായി പ്രവൃത്തികൾ നടക്കുന്നുണ്ടോയെന്ന് മന്ത്രി നിരീക്ഷിക്കണം.
മന്ത്രി പറഞ്ഞ കാര്യങ്ങളൊന്നും വസ്തുതാപരമല്ല. പ്രീമൺസൂൺ പ്രവൃത്തികൾക്ക് 322കോടിരൂപ അനുവദിച്ചെന്നാണ് മന്ത്രി പറഞ്ഞത്. പണം അനുവദിച്ചില്ലെന്നല്ല, പ്രവൃത്തികൾ സംസ്ഥാനത്ത് ഒരിടത്തും നടന്നിട്ടില്ലെന്നാണ് താൻ ഉന്നയിച്ചത്. ഈമാസം അഞ്ചിനാണ് 322 കോടിയുടെ പുനലൂരിലെ ഒരു പ്രവൃത്തി ടെൻഡർ ചെയ്തത്. നിരവധി പ്രവൃത്തികളുടെ ടെൻഡർ പുരോഗമിക്കുന്നതേയുള്ളൂ. അതിനാലാണ് കെടുകാര്യസ്ഥത ഉണ്ടായെന്ന് പറഞ്ഞത്.
മരണത്തെ രാഷ്ട്രീയവത്കരിച്ചെന്ന മന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. കരാറുകാരുടെ വാക്കുകേട്ടാണ് പ്രതിപക്ഷനേതാവ് സംസാരിക്കുന്നതെന്നതാണ് മറ്റൊരു ആക്ഷേപം. കരാറുകാർ നാടിന്റെ പൊതുശത്രുക്കളൊന്നുമല്ല.
പരിചയക്കുറവുകൊണ്ടാണ് മന്ത്രി അബദ്ധങ്ങൾ കാണിക്കുന്നത്. പഴയ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കണം. ഉദ്യോഗസ്ഥർ പറയുന്നതുകേട്ടല്ല ജി. സുധാകരൻ പ്രവർത്തിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |