കൽപ്പറ്റ: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇർഷാദിന്റെ ദുരൂഹ മരണത്തിൽ മൂന്നു പേർ കൽപ്പറ്റ സി.ജെ.എം കോടതിയിൽ കീഴടങ്ങി. വൈത്തിരി സ്വദേശി കൊടുങ്ങയി പറമ്പിൽ മിസ്ഫർ (28), റിപ്പൺ സ്വദേശി പാലക്കണ്ടി ഷാനവാസ് (32), കൊടുവള്ളി സ്വദേശി കളത്തിങ്കൽ ഇർഷാദ് (37) എന്നിവരാണ് കീഴടങ്ങിയത്.
പ്രതികളെ കേസ് നടക്കുന്ന അധികാരപരിധിയിലെ കോടതിയിൽ ഹാജരാക്കാൻ പൊലീസ് മേധാവിക്ക് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.ആർ. സുനിൽകുമാർ ഉത്തരവിട്ടു. കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം തള്ളിയാണ് കോടതിയുടെ ഉത്തരവ്. പ്രതികളെ പൊലീസ് സുരക്ഷയിൽ കൊണ്ടുപോകണം. ഇർഷാദിനെ സ്വർണക്കടത്ത് സംഘം വയനാട്ടിലേക്കാണ് തട്ടിക്കൊണ്ടു വന്നത്.
ഇർഷാദിന്റെ മരണം:ഹർജിയിലെ
നടപടികൾ അവസാനിപ്പിച്ചു
കൊച്ചി: സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി ഇർഷാദിന്റെ മൃതദേഹം കൊയിലാണ്ടി കൊടിക്കൽ ബീച്ചിൽനിന്ന് കണ്ടെത്തിയെന്നും കേസിൽ നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. ഇർഷാദിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാതാവ് നഫീസ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലെ തുടർനടപടികൾ ഇതേത്തുടർന്ന് ഹൈക്കോടതി അവസാനിപ്പിച്ചു.
ദുബായിൽനിന്ന് നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ ഇർഷാദ് മേയ് 23ന് വൈത്തിരിയിലേക്ക് ജോലിക്കുപോയശേഷം കാണാതായെന്നാണ് മാതാവ് പൊലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്യുന്നതിന് 12ദിവസം മുമ്പുതന്നെ ഇർഷാദ് മരിച്ചെന്ന് പൊലീസ് പറയുന്നു. സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയായിരുന്നു ഇർഷാദ്. ഗൾഫിൽനിന്ന് കടത്തിയ സ്വർണം ഇർഷാദ് മറ്റാർക്കോ നൽകി പണംവാങ്ങി സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിച്ചു. തുടർന്നാണ് പ്രതികൾ ഇയാളെ തട്ടിക്കൊണ്ടുപോയതെന്ന് പെരുവണ്ണാമൂഴി സി.ഐയുടെ റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |