ബർമിംഗ്ഹാം: ഇംഗ്ലണ്ടിലെ ബർമിംഗ്ഹാം വേദിയായ 22-ാം കോമൺവെൽത്ത് ഗെയിംസ് കൊടിയിറങ്ങി. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ഓസ്ട്രേലിയ ഓവറോൾ ചാമ്പ്യൻമാരും ഇംഗ്ലണ്ട് റണ്ണറപ്പുമായി. ഓസ്ട്രേലിയ ഇത്തവണ 67 സ്വർണമുൾപ്പെടെ 178 മെഡലുകൾ നേടിയപ്പോൾ ആതിഥേയരായ ഇംഗ്ലണ്ട് 57 സ്വർണമുൾപ്പടെ 176 മെഡൽ നേടി. ആകെ 92 മെഡൽ നേടിയ ന്യൂസിലൻഡാണ് മൂന്നാമത്. കഴിഞ്ഞ തവണ ഗോൾഡ് കോസ്റ്റിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യ പക്ഷേ ഇത്തവണ നാലാം സ്ഥാനത്താണ്.
കഴിഞ്ഞ തവണ 16മെഡലുകൾ കിട്ടിയ ഷൂട്ടംഗ് ഇത്തവണ ഒഴിവാക്കിയത് ഇന്ത്യയ്ത്ത് ക്ഷീണമായി. അതേസമയം അത്ലറ്റിക്സിൽ മലയാളിക്കുതിപ്പിൽ ചരിത്രത്തിലെ ഏറ്രവും വലിയമുന്നേറ്റം നടത്താൻ ഇന്ത്യയ്ക്കായി. ലോൺ ബാളിൽ നിന്ന് ലഭിച്ച സ്വർണവും വെള്ളിയും സർപ്രൈസ് സമ്മാനമായി. വെയ്റ്റ്ലിഫ്ടിംഗ്, ബാഡ്മിന്റൺ, ഗുസ്തി, ബോക്സിംഗ് എന്നിവയിൽ മികവ് പുലർത്താനും ഇന്ത്യയ്ക്കായി.
കോർട്ടിൽ സ്വർണമഴ
ഇരുപത്തിരണ്ടാമത് കോമൺ വെൽത്ത് ഗെയിംസിന്റെ അവസാന ദിനം ബാഡ്മിന്റൺ കോർട്ടിൽ നിന്ന് ഇന്ത്യൻ അക്കൗണ്ടിലേക്കെത്തിയത് മൂന്ന് സ്വർണം. വനിതാ സിംഗിൾസിൽ പി.വി സിന്ധു, പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ, പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ് -ചിരാഗ് ഷെട്ടി സഖ്യം എന്നിവരാണ് ഇന്ത്യയ്ക്ക് സുവർണ ശോഭ സമ്മാനിച്ചത്.
സിന്ധൂര ശോഭ
കോമൺവെൽത്ത് ഗെയിംസിലെ തന്റെ കന്നി സിംഗിൾസ് സ്വർണമാണ് ഇന്ത്യൻ ബാഡ്മിന്റൺ സെൻസേഷൻ പി.വി സിന്ധു സ്വന്തമാക്കിയത്. വനിതാ സിംഗിൾസ് ഫൈനലിൽ കനേഡിയൻ താരം മിഷെല്ലെ ലിയെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് സിന്ധു പൊന്നണിഞ്ഞത്. സ്കോർ: 21-15,21-13. ആദ്യ ഗെയിമിൽ തുടക്കത്തിൽ കനേഡിയൻ താരം ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും പിന്നീട് സിന്ധു മുന്നേറി. രണ്ടാം ഗെയിമിൽ ഇന്റർവെൽ സമയത്ത് 11-6ന് ലീഡെടുത്ത സിന്ധു ആ ഗെയിമും സ്വർണവും സ്വന്തമാക്കുകയായിരുന്നു.
2014ൽ ഗ്ലാസ്ഗോയിൽ വെങ്കലവും 2018ൽ ഗോൾഡ് കോസ്റ്റിൽ വെള്ളിയും നേടിയ സിന്ധു ഇത്തവണ ബർമിംഗ്ഹാമിൽ കോമൺവെൽത്ത് ഗെയിംസിൽ സിംഗിൾസിലെ കന്നിപൊന്ന് സ്വന്തമാക്കുകയായിരുന്നു. 2014ൽ തന്നെ തോൽപ്പിച്ച മിഷെല്ലെയോടുള്ള മധുര പ്രതികാരം കൂടിയായി സിന്ധുവിന് ഈ സ്വർണം. 2014ൽ മിഷെല്ലെയായിരുന്നു ചാമ്പ്യൻ. ഒളിമ്പിക്സിൽ വെള്ളിയും വെങ്കലവും സ്വന്തമാക്കിയിട്ടുള്ള സിന്ധുവിന്റെ ശേഖരത്തിൽ ലോകചാമ്പ്യൻഷിപ്പിൽ നിന്ന് സ്വർണമുൾപ്പെടെ അഞ്ച് മെഡലുകളുണ്ട്.
ലക്ഷ്യം നേടി സെൻ
പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ മലേഷ്യയുടെ സെ യോങ് എൻഗിയെ തകർത്താണ് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ആദ്യ ഗെയിം നഷ്ടമാക്കിയ ശേഷമാണ് അടുത്ത രണ്ട് ഗെയിമും സ്വന്തമാക്കി ലക്ഷ്യ തന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസ് സ്വർണം കഴുത്തിലണിഞ്ഞത്. സ്കോർ :19-21, 21-9,21-16.
ഗോൾഡൻ ജോഡി
പുരുഷ ഡബിൾസിൽ സ്വാതിക് സായ്രാജ്- ചിരാഗ് ഷെട്ടി സഖ്യം ഇംഗ്ലണ്ടിന്റെ ബെൻ ലെയ്ൻ- സീൻ വെൻഡി സഖ്യത്തെ ഫൈനലിൽ തരിപ്പണമാക്കിയാണ് അജയ്യരായത്. നേരിട്ടുള്ള ഗെയിമുകളിൽ 21- 15,21-13ന് അനായാസം ഇന്ത്യൻ സഖ്യം പൊന്ന് നേടി.
അചന്ത അജയ്യൻ
ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസിൽ ഇന്ത്യൻ സൂപ്പർ താരം അചന്ത ശരത് കമൽ പ്രതീക്ഷിച്ച പോലെ സ്വർണമണിഞ്ഞു. ഫൈനലിൽ ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്ഫോർഡിനെ തരിപ്പണമാക്കിയാണ് 40കാരനായ അചന്ത ഇത്തവണത്തെ ഗെയിംസിലെ നാലാമത്തെ മെഡൽ പൊൻതിളക്കത്തിൽ അണിഞ്ഞത്. ഫൈനലിൽ ആദ്യ ഗെയിം 11-13ന് അചന്ത നഷ്ടമാക്കിയെങ്കിലും പിന്നീടുള്ള നാല് ഗെയിമുകൾ യഥാക്രമം 11-7, 11-2, 11-6, 11-8ന് സ്വന്തമാക്കി അചന്ത സുവർണ ശോഭയിൽ മിന്നി.
നേരത്തേ മിക്സഡ് ഡബിൾസിലും പുരുഷ ടീം വിഭാഗത്തിലും സ്വർണം നേടിയ അചന്ത പുരുഷ ഡബിൾസിൽ വെള്ളിയും ബർമിംഗ്ഹാം ഗെയിംസിൽ സ്വന്തമാക്കിയിരുന്നു.
പുരുഷ സിംഗിൾസിൽ ഇന്നലെ ഇന്ത്യയുടെ ജി .സത്യൻ വെങ്കലം നേടി.
നിഖാത്ത് സരിനും അചന്തയും
അലക്സാണ്ടർ സ്റ്റേഡിയത്തിൽ നടന്ന ഗെയിംസിന്റെ സമാപനച്ചടങ്ങിൽ ബോകിസിംഗ് താരം നിഖാത്ത് സരീനും ടേബിൾ ടെന്നിസ് വിസ്മയം അചന്ത ശരത് കമലും ഇന്ത്യൻ പതാകയേന്തി.ഉദ്ഘാടനച്ചടങ്ങിൽ ബാഡ്മിന്റൺ താരം പി.വി. സിന്ധുവും പുരുഷ ഹോക്കി നായകൻ മൻപ്രീത് സിംഗുമാണ് ഇന്ത്യൻ ടീമിനെ നയിച്ചത്.
ഏഴ് നിലയിൽ പൊട്ടി
പുരുഷൻമാരുടെ ഹോക്കി ഫൈനലിൽ ഇന്ത്യ ആസ്ട്രേലിയയോട് മറുപടിയില്ലാത്ത ഏഴ് ഗോളിന്റെ വമ്പൻ തോൽവിയാണ് വഴങ്ങിയത്. നിലവിലെ ചാമ്പ്യൻമാർ കൂടിയായിരുന്ന ആസ്ട്രേലിയക്കെതിരെ പിടിച്ചു നിൽക്കാൻ ഇന്ത്യയ്ക്കായില്ല. കോമൺവെൽത്ത് പുരുഷ ഹോക്കിയിൽ ആസ്ട്രേലിയ അല്ലാതെ ഇതുവരെ ആരും ചാമ്പ്യൻമാർ ആയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |