ഭുവനേശ്വർ : രാജ്യത്തെ രാഷ്ട്രീയം മൂന്ന് ഘടകങ്ങളാൽ ബാധിക്കപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വജനപക്ഷപാതം, സമൂഹത്തിലെ വിടവുകൾ, അഴിമതി തുടങ്ങിയവയാണ് രാജ്യത്തെ ബാധിക്കുന്ന മൂന്ന് ഘടകങ്ങളായി അമിത് ഷാ വിലയിരുത്തിയത്. ഇതിൽ ഒന്നായ സ്വജനപക്ഷപാതത്തിന് അന്ത്യം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായെന്നും അദ്ദേഹം വിലയിരുത്തി. 'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അമിത് ഷാ മോദിയെ പ്രശംസകൊണ്ട് മൂടിയത്. ഒഡീഷയിൽ ഇന്നലെയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
ഭുവനേശ്വറിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സദസിനെ അഭിസംബോധന ചെയ്യവെ സ്വജനപക്ഷപാതം കാരണം ഒരാൾക്ക് എത്ര കഴിവുണ്ടായിട്ടും അവസരം ലഭിക്കില്ലെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ഇതു പോലെ പ്രീണനം കാരണം സമൂഹത്തിലെ പല വിഭാഗങ്ങൾക്കിടയിൽ വിടവ് ഉണ്ടായി, മൂന്നാമതായി അഴിമതി സമൂഹത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും സാമൂഹിക ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളെയും തടയാൻ ആരംഭിച്ചു.
ജനാധിപത്യത്തിനുള്ളിൽ നിന്ന് സ്വജനപക്ഷപാതം അവസാനിപ്പിക്കാനുള്ള പ്രവർത്തനമാണ് കഴിഞ്ഞ 20 വർഷത്തിനിടെ മോദി ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വർഷങ്ങളായി സ്വജനപക്ഷപാതത്തിന്റെ രാഷ്ട്രീയം പ്രബലമായിരുന്ന ഇന്ത്യയിൽ പ്രവർത്തനത്തിന്റെയും, മികവിന്റെയും രാഷ്ട്രീയമാണ് പ്രധാനമന്ത്രി കൊണ്ടുവന്നതെന്നും അമിത് ഷാ പ്രസ്താവിച്ചു. മോദി@20 എന്ന പുസ്തകം 20 വർഷമായി ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ പ്രധാനമന്ത്രി മോദി എങ്ങനെ ശക്തിപ്പെടുത്തിയെന്ന് ചിത്രീകരിക്കുന്നുവെന്ന് ഷാ പറഞ്ഞു.
നന്ദൻ നിലേകനി, സുധാ മൂർത്തി, സദ്ഗുരു, പി വി സിന്ധു തുടങ്ങിയ പ്രശസ്തർ എഴുതിയ അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്നതാണ് മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകം. രൂപ പബ്ലിക്കേഷൻസാണ് പ്രസാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |