പട്‌ന: ബിഹാറില്‍ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ ഉടൻ രാജിവച്ചേക്കുമെന്ന് വിവരങ്ങൾ. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനൊപ്പം വൈകിട്ട് നാലിന് നിതീഷ് ഗവർണർ ഫാഗു ചൗഹാനെ കണ്ട് രാജിക്കത്ത് നൽകുമെന്നാണ് സൂചന.
ബി.ജെ.പിയുമായുള്ള സഖ്യം അവസാനിച്ചതായി നിതീഷ് കുമാർ അറിയിച്ചിട്ടുണ്ട്. ജെ.ഡി.യു–ആർ.ജെ.ഡി–കോൺഗ്രസ് സഖ്യ സർക്കാർ രൂപീകരിച്ചേക്കും. ബി.ജെ.പിയും നിതീഷ് കുമാറും 2017ൽ ഒരുമിച്ച് സർക്കാർ രൂപീകരിച്ചത് മുതൽ ആരംഭിച്ച പ്രശ്നങ്ങൾ ഈയടുത്ത് രൂക്ഷമായിരുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദളിനെ (യുണൈറ്റഡ്) പിളർത്തിക്കൊണ്ട് മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയെ അട്ടിമറിച്ചതിന് സമാനമായ നീക്കം ബി.ജെ.പി നടത്തിയെന്ന് ജെ.ഡി.യു നേതാക്കൾ ആരോപിച്ചിരുന്നു. ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെങ്കിൽ നിതീഷുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് ആർ.ജെ.ഡി നേതാക്കൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
2017ൽ അധികാരമേറ്റത് മുതൽ പരസ്യമായ തർക്കങ്ങളിൽ നിന്ന് അകലംപാലിച്ച് പോന്നിരുന്ന നിതീഷ്, പാർട്ടിയെ പിളർത്താൻ ബി.ജെ.പി ശ്രമം നടത്തുന്നതായുള്ള സൂചനകൾക്ക് പിന്നാലെയാണ് അടിയന്തര നടപടികളിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽ നിതീഷ് പങ്കെടുത്തിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |