കൊച്ചി: കഞ്ചാവ് ഉപയോഗിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് എക്‌സൈസ് പിടിയിലായ വ്‌ളോഗറുടെ ന്യായീകരണം കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ.
മട്ടാഞ്ചേരി സ്വദേശിയായ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ(35) ആണ് പിടിയിലായത്. പ്രതി കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ വലിയ തോതിൽ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചതോടെയാണ് എക്‌സൈസ് നടപടിയെടുത്തത്. ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പച്ചക്കറിയാണെന്നാണ് ഇയാൾ എക്‌സൈസിനോട് ന്യായം പറയുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നത് തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും മരണം വരെ അത് ഉപയോഗിക്കുമെന്നും ഇയാൾ വ്യക്തമാക്കി.
നെവിനും പെൺകുട്ടിയും തമ്മിൽ സംസാരിക്കുന്ന ഇൻസ്റ്റഗ്രാം ലൈവ് വീഡിയോയിലാണ് ഇരുവരും ലഹരി ഉപയോഗത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത്. താൻ പ്ലസ്ടു കഴിഞ്ഞുനിൽക്കുകയാണെന്നാണ് പെൺകുട്ടി നെവിനോട് വീഡിയോയിൽ പറയുന്നത്.
എക്സൈസിന്റെ പരിശോധനയിൽ നെവിന്റെ വീട്ടിൽ നിന്നും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. താൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിക്കുകയും എല്ലാവരും ഉപയോഗിക്കണം എന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വീഡിയോയിൽ ഫ്രാൻസിസ് പെൺകുട്ടിയോട് ഗോ ഗ്രീൻ എന്നും കഞ്ചാവ് പച്ചക്കറിയാണെന്നും പറയുന്നുണ്ട്. 24 മണിക്കൂറും താൻ കഞ്ചാവ് ഉപയോഗിക്കുമെന്നും നാട്ടിൽ വന്നിട്ട് ഒരുമിച്ചടിക്കാം എന്നും ഇയാൾ പെൺകുട്ടിയോട് പറയുന്നുണ്ട്.
കഞ്ചാവ് കൈവശം വച്ച് സുഹൃത്തിനൊപ്പം പോയപ്പോൾ പൊലീസ് പിടിച്ച് ജയിലിലായെന്നും പിതാവ് പുറത്തിറക്കിയെന്നും ഇപ്പോൾ സാധനം കിട്ടാനില്ലെന്നും പെൺകുട്ടി പറയുന്നുണ്ട്. എന്നാൽ ഫോർട്ട് കൊച്ചി വരെ വരാമോ അല്ലെങ്കിൽ കോതമംഗലത്ത് പോകാമോ എന്ന് ഫ്രാൻസിസ് നെവിൻ വീഡിയോയിൽ ചോദിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |