SignIn
Kerala Kaumudi Online
Friday, 19 April 2024 5.11 AM IST

കർഷകന് കൂടുതൽ വരുമാനം; കേരള അഗ്രി ബിസിനസ് കമ്പനി ജനുവരി മുതൽ

തിരുവനന്തപുരം: നേരിട്ടു കഴിക്കാവുന്നതും പാകംചെയ്യാവുന്നതുമായ ഭക്ഷ്യോത്പന്നങ്ങൾ തയ്യാറാക്കി വിതരണം ചെയ്ത് കർഷകന് കൂടുതൽ വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കേരള അഗ്രി ബിസിനസ് കമ്പനി (കാബ്‌കോ) 2024 ജനുവരിയിൽ പ്രവർത്തനമാരംഭിക്കും.

വിളകൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കാനും സംരംഭകത്വവും സ്റ്റാർട്ടപ്പുകളും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള കമ്പനിയുടെ രൂപീകരണത്തിന് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനെ സഹായിക്കാൻ വിദഗ്‌ധസമിതി നിലവിൽ വന്നു. കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി. അശോക്, മുൻ നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ചാർട്ടേർഡ് അക്കൗണ്ടന്റ് എം.കെ.ശ്രീധർ, അഗ്രിബിസിനസ്, സംരംഭകത്വ, സ്‌കില്ലിംഗ് വിദഗ്ദ്ധൻ ഡോ. ടി.പി.സേതുമാധവൻ എന്നിവരാണ് സമിതിയംഗങ്ങൾ.

പ്രതിവർഷം 55,000 കോടിയിലധികം വിലമതിക്കുന്ന കാർഷിക ഭക്ഷ്യോത്പന്നങ്ങളും 26,000 കോടിരൂപയുടെ ജന്തുജന്യ ഉത്പന്നങ്ങളുമാണ് അയൽസംസ്ഥാനങ്ങളിൽ നിന്നും വിദേശ ഇറക്കുമതിയിലൂടെയും മലയാളി വാങ്ങുന്നത്. കാർഷിക സാങ്കേതിക വിദ്യ, സംസ്‌കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളത്തിലെ ഉത്പന്ന വരവ് നിയന്ത്രിക്കാനും ഉത്പാദകർക്ക് കൂടുതൽ ആദായം ഉറപ്പുവരുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷ.

2024ഓടെ വിപണിയുടെ 70 ശതമാനത്തോളം ഭക്ഷ്യറീട്ടെയിൽ കൈയടക്കുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി ആരംഭിക്കുന്നത്. സിയാൽ മാതൃകയിൽ 10 കോടി മൂലധനനിക്ഷേപം നടത്തി രൂപീകരിക്കുന്ന കമ്പനിയിൽ 33 ശതമാനത്തിൽ കവിയാത്ത ഓഹരി കൃഷിവകുപ്പിനായിരിക്കും. ഉത്പന്ന കമ്പനികൾക്കും കൃഷിക്കാർക്കും പൊതുമേഖലാസ്ഥാപനങ്ങൾക്കും ഒാഹരി ഉടമകളാകാം.

സംസ്ഥാനത്ത് 200 കോടിയിലേറെ രൂപയുടെ മൂലധന നിക്ഷേപത്തിനുള്ള അഗ്രിപ്രോജക്ട് സെന്ററുകൾ, അഗ്രികൾച്ചറൽ മാർക്കറ്റ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ, സംസ്‌കരണ യൂണിറ്റുകൾ, ശീതീകരണ സ്റ്റോറേജ് കേന്ദ്രങ്ങൾ എന്നിവയും കമ്പനിയുടെ ഭാഗമായി നിലവിൽ വരും.

കേന്ദ്ര കർഷകക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കമ്പനിക്കാവശ്യമായ സൗകര്യം വികസിപ്പിക്കും.യന്ത്രവത്കരണം, ഡാറ്റ അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ, കൃത്രിമ ബുദ്ധി, ഓട്ടോമേഷൻ എന്നിവ കൂടുതലായി പ്രയോജനപ്പെടുത്തും. കാർഷിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.


കർഷകന് കൂടുതൽ ആദായം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ആരംഭിക്കുന്ന കമ്പനിയുടെ പ്രാഥമിക രൂപരേഖയും നിയമാവലിയും തയ്യാറായി. കമ്പനിക്കായി സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമാകും.

-പി.പ്രസാദ്
കൃഷി മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FARMER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.