ബീഹാർ രാഷ്‌ട്രീയത്തിലും ദേശീയ രാഷ്‌ട്രീയത്തിലും നിതീഷ് കുമാറിനെ പോലെ വലിയ കളികൾ കളിച്ച ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ രാഷ്‌ട്രീയത്തിന്റെ നേരവകാശിയാണ് പുത്രനായ തേജസ്വി യാദവ്. 31വയസിനുള്ളിൽ ബീഹാറിൽ പ്രതിപക്ഷ നേതാവും രണ്ടു തവണ ഉപമുഖ്യമന്ത്രിയുമായി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവായിരുന്നു. ബീഹാറിലെ ഏറ്റവും വലിയ കക്ഷിയായ ആർ.ജെ.ഡിയെ നയിക്കുന്ന തേജസ്വി 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായിരുന്നു.
2015ൽ രാഘവ്പൂർ മണ്ഡലത്തിലാണ് ആദ്യം നിയമസഭയിലേക്ക് ജയിച്ചത്. 26ാം വയസിൽ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി. ബീഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയായിരുന്നു.1989 നവംബർ 9ന് ബീഹാറിലെ ഗോപാൽഗഞ്ചിലാണ് ജനനം. ലാലുവിന്റെ പിൻഗാമിയായി മുഖ്യമന്ത്രിയായ റാബ്‌റി ദേവിയാണ് അമ്മ. അവരുടെ ഒൻപത് മക്കളിൽ ഇളയ ആളാണ് തേജസ്വി. ഹരിയാന സ്വദേശി റേച്ചൽ ഗോഡിഞോ ( രാജശ്രീ യാദവ് ) ആണ് ഭാര്യ.
ഡൽഹിയിലായിരുന്നു തേജസ്വിയുടെ സ്‌കൂൾ വിദ്യാഭ്യാസം. സ്കൂൾ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഡൽഹി അണ്ടർ 15 ടീമിലും അംഗമായി. പത്താം ക്ലാസിൽ പഠിത്തം നിറുത്തി ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിച്ചു. ഡൽഹി അണ്ടർ 17, അണ്ടർ 19 ടീമുകളിലും ലോകകപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ടീമിന്റെ സ്റ്റാൻഡ് ബൈ ലിസ്റ്റിലും ഉൾപ്പെട്ടു. വിജയ് ഹസാരെ ടൂർണമെന്റിൽ കളിച്ചിട്ടുണ്ട്. പ്രൊഫഷണൽ ക്രിക്കറ്റ് താരമായി. ഡൽഹി ഡെയർ ഡെവിൾസ് ഐ. പി. എൽ ടീമിലും ജാർക്കണ്ട് സംസ്ഥാന ടീമിലും അംഗമായിരുന്നു. 2013ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അതിന് മുമ്പ് 2010ൽ പിതാവിന്റെ ആർ.ജെ.ഡിക്ക് വേണ്ടി പ്രചാരണം നടത്തി രാഷ്‌ട്രീയ പ്രവർത്തനം തുടങ്ങിയിരുന്നു.
ആർ.ജെ.ഡിയുടെ പ്രചാരണത്തിന് ഡിജിറ്റൽ മുഖം നൽകിയത് തേജസ്വിയാണ്. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയുടെയും നിതീഷിന്റെ ഐക്യദളിന്റെയും പ്രകടനം മോശമായപ്പോൾ ഇരു പാർട്ടികളും തമ്മിൽ സഖ്യമുണ്ടാക്കാൻ മുൻകൈ എടുത്തു. അതാണ് പിന്നീട് കോൺഗ്രസിനെയും ചേർത്തുണ്ടാക്കിയ മഹാസഖ്യം. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ജയിച്ച തേജസ്വി, നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി. പൊതുമരാമത്ത്, വനം തുടങ്ങിയ വകുപ്പകൾ ഭരിച്ചു.
ലാലുപ്രസാദ് യാദവിനെതിരായ 2004ലെ റെയിൽവേ കാറ്ററിംഗ് അഴിമതിക്കേസിൽ 2017ൽ സി. ബി. ഐ തേജസ്വി ഉൾപ്പെടെ ലാലു കുടുംബത്തിനെതിരെ കേസെടുത്തു. ഇ.ഡി അന്വേഷണവും തുടങ്ങി. നിതീഷ് തേജസ്വിയുടെ രാജി ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. അതോടെ നിതീഷ് സഖ്യത്തിൽ നിന്ന് പിന്മാറി ബി.ജെ.പിക്കൊപ്പം പുതിയ സർക്കാരുണ്ടാക്കി. തേജസ്വി പ്രതിപക്ഷ നേതാവായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |