ആരുടെ വലതുവശത്ത് ലക്ഷ്മണനും, ഇടതുവശത്തു സീതാദേവിയും മുന്നിൽ ഹനുമാനും ഭവിയ്ക്കുന്നുവോ, ആ രഘുനന്ദനനെ ഞാൻ
വന്ദിക്കുന്നു. ദശരഥപുത്രന്മാരായ ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘ്നൻമാർ ധർമ്മാർത്ഥ കാമമോക്ഷ പ്രതീകങ്ങളായ അവതാരമൂർത്തികളാണ്. ശ്രീരാമൻ ധർമ്മസ്വരൂപനായിത്തന്നെ അവതരിച്ചു. ആ ശ്രീരാമചന്ദ്രനെയും മഹാലക്ഷ്മിയായ സീതയെയും സദാ മാനസപൂജ ചെയ്തുകൊണ്ട് ,സേവിച്ചുകൊണ്ട് ലക്ഷ്മണൻ
മോക്ഷത്തിന് അധികാരിയായി. ജ്യേഷ്ഠനുവേണ്ടി അർത്ഥത്തിന്റെ കാവൽമൂർത്തിയായി, ഭരതൻ. ശത്രുഘ്നനാകട്ടെ ശത്രുക്കളെ എതിർത്തും നിഗ്രഹിച്ചും കാമത്തിന്റെ പ്രതിരൂപമായി.
'രാമനാമം' ജന്മരക്ഷക മന്ത്രമെന്നാണ് പ്രകീർത്തിക്കപ്പെടുന്നത്. അമരത്വം ഭവിക്കുന്ന മന്ത്രമാണത്. ഭക്തകവി തുളസീദാസൻ കാശിയിൽ താമസിക്കുന്ന കാലം. ഒരുദിവസം അടുത്ത വീട്ടിലെ ഒരു ബ്രാഹ്മണൻ സർപ്പദംശനമേറ്റ് ജീവൻ വെടിഞ്ഞു. ശ്മശാനത്തിലേക്ക് കൊണ്ടുപോയ മൃതദേഹത്തിനു പിന്നിലായി അദ്ദേഹത്തിന്റെ സഹധർമ്മിണി ആർത്തലച്ചു നിലവിളിച്ചുകൊണ്ട് സഞ്ചരിക്കുന്നുണ്ടായിരുന്നു. ദയ തോന്നിയ തുളസീദാസൻ: "നീ സുമംഗലിയായി ഭവിയ്ക്കട്ടെ" എന്നനുഗ്രഹിച്ചു. ഇതു കേട്ടുനിന്നവർ അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തോട് ആ സ്ത്രീയുടെ ഭർത്താവാണ് മരിച്ചതെന്നും അങ്ങ് അവരെ അനുഗ്രഹിച്ചതിന്റെ അർത്ഥമെന്തെന്നും ചോദിക്കുകയുണ്ടായി. "എല്ലാറ്റിന്റെയും ജീവകാരകനായ ശ്രീരാമന് ഒരാളുടെ ജീവൻ കൊടുക്കാനാണോ പ്രയാസം" ! എന്നായിരുന്നു തുളസീദാസന്റെ മറുപടി.
തുടർന്ന് അദ്ദേഹം നേരെ ശ്മശാനത്തിലെത്തി. വസ്ത്രംകൊണ്ടു മൂടിയ ജഡത്തിനരികിൽ നിന്ന് തുളസീദാസൻ ഭക്തിപൂർവം രാമമന്ത്രം ജപിയ്ക്കുവാൻ തുടങ്ങി. ഒരു യാമം കഴിഞ്ഞതോടെ, അദ്ദേഹം എഴുന്നേറ്റു നിൽക്കുന്നതാണ് കണ്ടത് ! സംഭവങ്ങളെല്ലാം അറിഞ്ഞപ്പോൾ തുളസീദാസ ചരണങ്ങളിൽ സാഷ്ടാംഗം
വീണ് നമസ്‌കരിച്ചു .
ശ്രീരാമമന്ത്രത്തിന്റെ മഹത്വം കൊണ്ടാണ് വാസുകി ഛർദ്ദിച്ച കാളകൂടവിഷം അമൃതസമാനമായത്. ശ്രീപരമേശ്വരൻ 'രാ' എന്ന് മന്ത്രിച്ചുകൊണ്ട് വാ തുറക്കുകയും വിഷപാനത്തിനുശേഷം 'മ' എന്ന് മന്ത്രിച്ചുകൊണ്ട് വായടയ്ക്കുകയും ചെയ്തു. അങ്ങനെ ആ വിഷം കണ്ഠത്തിൽ ഉറച്ചതോടു കൂടിയാണ് ശ്രീപരമശിവൻ 'നീലകണ്ഠ'നായത്. രാമായണ പഞ്ചകങ്ങളാണ് വാത്മീകിരാമായണം, അദ്ധ്യാത്മ രാമായണം, ബാലരാമായണം, ഗായത്രീ രാമായണം, അത്ഭുത രാമായണം എന്നിവ. ഭാരതത്തിൽ പണ്ടേ തന്നെ ചില മാസങ്ങൾ തപസ്സിനും വ്രതാഷ്ഠാനങ്ങൾക്കും വേദാദ്ധ്യയനങ്ങൾക്കും എല്ലാമുള്ള പുണ്യകാലമായിരുന്നു. ആശ്രമസങ്കേതങ്ങളിലോ, പുണ്യതീർത്ഥങ്ങളിലോ, തപജപ ധ്യാനാദികളിൽ
മുഴുകിക്കഴിഞ്ഞിരുന്നു, മഹർഷിമാർ. കാലങ്ങൾക്കു മുൻപേ തന്നെ
രാമായണപാരായണം ഒരുശീലവും ഗൃഹാന്തരീക്ഷങ്ങളിലെ ആദ്ധ്യാത്മികമായ ശ്രവണ മനന മാനസിക പരിവർത്തനങ്ങൾക്കുള്ള കൂട്ടായ്മയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |