ആശ്രയം സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ
ആലപ്പുഴ: പാരസെറ്റമോൾ ഗുളികപോലും ലഭ്യമല്ലാത്ത അവസ്ഥയായതോടെ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തുന്ന രോഗികൾ വലയുന്നു. ഏറെ നേരം ക്യൂ നിന്ന് ഫാർമസി കൗണ്ടറിന് മുന്നിലെത്തുമ്പോഴാണ് മരുന്നില്ലെന്ന വിവരമറിയുന്നത്. പേ വിഷ ബാധയേൽക്കുന്നവർക്കുള്ള കുത്തിവയ്പ് മരുന്നുകളും ഇല്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നു.
അവശ്യമരുന്നുകളുടെ ഉൾപ്പെടെ വിതരണം സാങ്കേതികവാദങ്ങൾ ഉന്നയിച്ച് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഏപ്രിൽ മുതൽ നിറുത്തിവച്ചിരുന്നു. ജൂലായ് അവസാനത്തോടെ മരുന്ന് എത്തിക്കാൻ തുടങ്ങിയെങ്കിലും എല്ലായിനങ്ങളും കിട്ടാത്തതാണ് രോഗികളെ വലയ്ക്കുന്നത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനുമായി കരാറുള്ളതിനാൽ ലോക്കൽ പർച്ചേസ് പ്രകാരം മരുന്നു വാങ്ങാനും കഴിയില്ല. ഇതോടെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളാണ് രോഗികൾക്ക് ആശ്രയമാകുന്നത്. ഇവിടങ്ങളിലെ ഇരട്ടി വില താങ്ങാനാവാത്ത ഗതികേടിലാണ് രോഗികൾ.
# പ്രതിദിനമെത്തുന്നത് 1800ഓളം പേർ
ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രതിദിനം 1800ഓളം പേരാണ് ചികിത്സ തേടിയെത്തുന്നത്. കുറഞ്ഞത് 1200 പേർ ഒ.പിയിലും 600 പേർ അത്യാഹിതത്തിലുമെത്തും. അത്യാഹിത വിഭാഗത്തിൽ എത്തുന്നവരിൽ 150 മുതൽ 200 പേർ വരെ കിടത്തി ചികിത്സതേടുന്നുണ്ട്. വൈറൽപനി, ഛർദ്ദി, അതിസാരം തുടങ്ങിയവയ്ക്ക് ചികിത്സ തേടുന്നവരാണ് മരുന്നില്ലാതെ വലയുന്നത്. വൈറൽ പനി ബാധിച്ച് എത്തുന്ന കുട്ടികളുടെ എണ്ണവും കൂടുന്നുണ്ട്. ആന്റിബയോട്ടിക്, വേദന സംഹാര ഗുളികകൾ, വിവിധയിനം തുള്ളി മരുന്നുകൾ, അവശ്യ കുത്തിവയ്പുകൾ തുടങ്ങിയവയും മുടങ്ങിയ അവസ്ഥയിലാണ്.
# കരുണയില്ലാതെ കാരുണ്യയും
മരുന്നു വിപണിയിൽ ആശ്വാസമായിരുന്ന കാരുണ്യയിലും ഭൂരിഭാഗം മരുന്നുകളുമില്ല. കാൻസർ, വൃക്ക രോഗികൾക്കാവശ്യമായ മരുന്നുകൾ ആശുപ്രതി ഫാർമസിയിലോ കാരുണ്യയിലോ ഇല്ലാത്തതിനാൽ കൂടിയ നിരക്കിൽ പുറത്ത് നിന്നു വാങ്ങേണ്ട അവസ്ഥയാണ്. കഴിഞ്ഞദിവസം, വയറിളക്കം ബാധിച്ച ആറും മൂന്നര വയസുമുള്ള രണ്ടു കുട്ടികളുമായി ആശുപത്രിയിലെത്തിയ പുറക്കാട് കരൂർ സ്വദേശിക്ക് ഫാർമസിയിൽ നിന്ന് ഒ.ആർ.എസ് മാത്രമാണ് ലഭിച്ചത്. രണ്ട് കുട്ടികൾക്കും കൂടി ഡ്യൂട്ടി ഡോക്ടർ ഒമ്പത് മരുന്നുകളാണ് കുറിച്ചത്. ഇവയിൽ ഒന്നു പോലും ഫാർമസിയിയിൽ ഇല്ലായിരുന്നു. പിന്നീട് സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ നിന്ന് 485 രൂപ കൊടുത്തു ഇവ വാങ്ങി.
# ഓൺലൈൻ ശരണം
മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് വിതരണം മുടങ്ങിയതോടെ മെഡി. ആശുപത്രി നാലുമാസം അത്യാവശ്യം പിടിച്ചു നിന്നത് ഓൺലൈൻ വഴി മരുന്ന് വാങ്ങിയായിരുന്നു. മറ്റ് മെഡി. ആശുപത്രികളിൽ നിന്ന് മരുന്ന് കടം വാങ്ങുകയും ചെയ്തു.
# സ്റ്റോർ സൂപ്രണ്ടില്ല
മെഡി. ആശുപത്രി സ്റ്റോർ സൂപ്രണ്ട് സ്ഥലം മാറിയിട്ട് മൂന്നു മാസമായി. പകരക്കാരെ നിയമിക്കാത്തതും മരുന്നുകളുടെ കുറവ് കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതും മരുന്ന് ക്ഷാമത്തിന് കാരണമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |