SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.18 PM IST

അവഗണനയുടെ 'ഹീറ്റ്സി'ൽ പഴയ നടുഭാഗം ചുണ്ടൻ

photo
ടൂറിസം വകുപ്പ് കൈയ്യോഴിഞ്ഞ ജീർണ്ണാവസ്ഥയിലായ നടുഭാഗം ചുണ്ടൻ വള്ളം

ചരിത്രമുറങ്ങുന്ന ചുണ്ടനെ സംരക്ഷിക്കാൻ നടപടികളില്ല

ആലപ്പുഴ: നടുവ് നിവർത്തി തലയെടുപ്പോടെ നടുഭാഗം പുത്തൻ ചുണ്ടൻ ജലമേളകളിൽ താരമായി നിറഞ്ഞു നിൽക്കവേ, നെഹ്രുട്രോഫിയുടെ പിറവിക്ക് വഴിയൊരുക്കിയ പഴയ നടുഭാഗം ചുണ്ടൻ വള്ളപ്പുരയിൽ ആരവമൊഴിഞ്ഞ് ജീർണാവസ്ഥയിൽ. ഒൻപതുവർഷമായി ചമ്പക്കുളത്തെ വള്ളപ്പുരയിൽ വിശ്രമിക്കുന്ന ചുണ്ടനെ ടൂറിസം വകുപ്പ് ഏറ്റെടുക്കാനും പുന്നമട ഫിനിഷിംഗ് പോയിന്റിൽ ബോട്ട് മ്യൂസിയം നിർമ്മിച്ച് സൂക്ഷിക്കാനും ആലോചന നടന്നെങ്കിലും നടപടികളൊന്നുമായില്ല.

വെയിലും മഴയുമേറ്റാണ് പഴയ ജലരാജാവിന്റെ കിടപ്പ്. വള്ളപ്പുരയുടെ മേൽക്കൂര കാറ്റിൽ പൂർണമായും നിലംപൊത്തി. ചുണ്ടന്റെ അടിഭാഗത്തെയും ഇരുവശത്തെയും പലകകൾ തകർന്ന നിലയിലാണ്. ഇതിനിടെ ഒരു ഭാഗം അഗ്നിക്കിരയായി. പുതിയ ചുണ്ടന്റെ നിർമ്മാണത്തോടെ നടുഭാഗം ബോട്ട് ക്‌ളബ്ബിനുണ്ടായ സാമ്പത്തിക ബാദ്ധ്യത സംരക്ഷണ കാര്യത്തിൽ പ്രശ്‌നമായി. അറ്റകുറ്റപ്പണികൾക്ക് 15 ലക്ഷം വേണ്ടിവരും. വള്ളപ്പുര നിർമ്മിക്കാൻ 2.5 ലക്ഷം വേണം. ടൂറിസം വകുപ്പ് കൈയൊഴിഞ്ഞ മട്ടായതോടെ കൈത്താങ്ങുമായി നടുഭാഗം ബോട്ട് ക്ളബ്ബിനോടൊപ്പം നടുഭാഗം ചുണ്ടൻ ഫാൻസ് ക്ലബ്ബും (എൻ.സി.എഫ്.സി) രംഗത്തെത്തിയിട്ടുണ്ട്. പൈതൃക ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ഫിനിഷിംഗ് പോയിന്റിൽ ബോട്ട് മ്യൂസിയം ഉൾപ്പെടുത്തിയിരിക്കുന്നത്.

# നെഹ്രുട്രോഫി ചരിത്രമുറങ്ങുന്ന വള്ളം

1957 ഡിസംബർ 27ന് ജവഹർലാൽ നെഹ്രുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുകൊച്ചി സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ വള്ളം കളി മത്സരത്തിൽ ഓന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ നെഹ്രു ആവേശത്തോടെ ചാടിക്കയറി. ഡൽഹിയിലെത്തിയ ശേഷം സ്വന്തം കൈയൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്രു അയച്ചു കൊടുത്തതോടെയാണ് നെഹ്രുട്രോഫി വള്ളംകളിക്ക് തുടക്കമായത്.

# ട്രാക്കിലെ നടുഭാഗം

* ആദ്യ നെഹ്രുട്രോഫി ജേതാവ്

* ഏറ്റവും വലിയ ചുണ്ടനെന്ന ഗിന്നസ് റെക്കാഡ്

* നെഹ്രുട്രോഫിയിൽ ഏറ്റവും കുറച്ചു സമയത്തെ ഫിനിഷിംഗ്

* 12 തവണ നെഹ്രുട്രോഫിയിൽ ഫൈനലിലെത്തിയ വള്ളം

* 1973ൽ നെഹ്രുട്രോഫിയിൽ വിജയിച്ചെങ്കിലും തർക്കംമൂലം ട്രോഫി ലഭിച്ചില്ല

* നെഹ്രുട്രോഫിയിൽ അവസാനം പങ്കെടുത്തത് 2013ലെ പ്രദർശന മത്സരത്തിൽ

...............................

വള്ളം ടൂറിസം വകുപ്പ് ഏറ്റെടുക്കുമെന്ന് പറഞ്ഞെങ്കിലും വാക്കുപാലിച്ചില്ല. ബോട്ട്ക്ലബ്ബിന് സാമ്പത്തിക ബാദ്ധ്യത ഉണ്ടെങ്കിലും സീസൺ കഴിഞ്ഞാൽ നാട്ടുകാരുടെ സഹായതോടെ ചുണ്ടനെ ചരിത്രസ്മാരകമായി നിലനിറുത്തും

കെ.ബി. ജയകുമാർ, പ്രസിഡന്റ്, നടുഭാഗം ബോട്ട് ക്ലബ്ബ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.