വർക്കല: വർക്കല നഗരസഭയുടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിലേക്ക് ബസുകളിൽ പലതും കയറാതെ കവാടത്തിന് മുന്നിൽ നിറുത്തി തിരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. വർക്കല റെയിൽവേ സ്റ്റേഷൻ പ്രധാന റോഡിന്റെ പാർശ്വഭാഗത്താണ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ഏറെ തിരക്കുള്ള സമയങ്ങളിൽ പോലും ഒട്ടുമിക്ക ബസുകളും നടുറോഡിൽ നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇവിടെ അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്.
സ്റ്റാൻഡിനുള്ളിൽ ഹൈമാസ്റ്റ് ലൈറ്റ് ഉണ്ടെങ്കിലും പലപ്പോഴും കത്താറില്ല. തെരുവ് വിളക്കുകൾ പലതും ഉപയോഗശൂന്യമായി കിടക്കുകയാണ്. രാത്രികാലങ്ങളിൽ കൂരിരുട്ടാണ് ഇവിടെ. സാമൂഹ്യവിരുദ്ധശല്യവും വർദ്ധിച്ചിട്ടുണ്ട്. 18 ഓളം ഹമ്പുകൾ ബസ് സ്റ്റാൻഡിനുള്ളിൽ സ്ഥാപിച്ചത് മൂലം ബസുകൾ കയറുമ്പോൾ ബസിന്റെ പ്ലേറ്റുകൾ ഒടിഞ്ഞ് തകരാർ സംഭവിക്കുന്നതും പതിവാണ്. അശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ച ഹമ്പുകൾ നീക്കം ചെയ്യണമെന്ന ആവശ്യവും അധികൃതർ സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്. യാത്രക്കാർക്ക് ദാഹം അകറ്റുന്നതിനായി പൊതുടാപ്പുകൾ പോലും സജ്ജമാക്കാൻ അധികൃതർ തയ്യാറാകുന്നില്ല. കുടിവെള്ള കിയോസ്ക് സ്ഥാപിക്കണമെന്ന ആവശ്യവും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
സ്റ്റാൻഡിന്റെ പ്രധാന കവാടത്തിന്റെ സൈഡിലായി പുതുതായി പണികഴിപ്പിച്ച പൊലീസ് എയ്ഡ് പോസ്റ്റ് കാഴ്ചവസ്തുവായി മാറിയിട്ടുണ്ട്. ചുരുക്കത്തിൽ വർക്കല പ്രൈവറ്റ് ബസ് സ്റ്റാൻഡ് കാഴ്ചവസ്തുവായി നിലകൊള്ളുകയാണ്.
സൗകര്യങ്ങളുണ്ടെങ്കിലും...
ബസ് സ്റ്റാൻഡിനുള്ളിൽ യാത്രക്കാർക്ക് ആവശ്യമായ ഇരിപ്പിടവും വെയ്റ്റിംഗ് ഷെഡും ഓരോ ഭാഗത്തേക്കും പോകുന്ന ബസുകൾക്കായി യാഡും ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഉപയോഗപ്പെടുത്താൻ യാത്രക്കാരും ബസ് ജീവനക്കാരും തയ്യാറാകുന്നില്ലെന്നാണ് പൊതുവെയുള്ള പരാതി.
നിയന്ത്രിക്കാൻ ആരുമില്ല
ഏകദേശം 132 സ്വകാര്യ ബസുകൾ വർക്കലയിൽ വന്നുപോകുന്നുണ്ട്. ഇവയിൽ 60 ഓളം ബസുകൾ സ്റ്റാൻഡിൽ കയറാതെ റെയിൽവേ സ്റ്റേഷന് മുന്നിലുള്ള പൊതുനിരത്തിൽ നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇതൊന്നും നിയന്ത്രിക്കാൻ ഇവിടെ ട്രാഫിക് പൊലീസുമില്ല.
കരാറുകാരും ദുരിതത്തിൽ
ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം നൽകിയിട്ടുള്ളത്. സ്റ്റാൻഡിന് അകത്തെ കാർ - ടൂവീലർ പാർക്കിംഗ്, ബസ് പാർക്കിംഗ് എന്നിവ ഉൾപ്പെടെ നടത്തുന്നതിനായി 2,70,000 രൂപയ്ക്കാണ് നഗരസഭ ലേലം ചെയ്ത് നൽകിയിട്ടുള്ളത്. സ്റ്റാൻഡിൽ ബസുകൾ കയറാത്തതിനാൽ കരാറെടുത്തവരും നഷ്ടത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |