വിഴിഞ്ഞം: വെള്ളായണി കായലിനെയും കോവളത്തെയും ബന്ധിപ്പിക്കുന്ന റോഡിന്റെ രൂപരേഖയ്ക്ക് സർക്കാർ അനുമതി. ഇനി സ്ഥലം ഏറ്റെടുക്കൽ നടപടികൾ. കടൽക്കാഴ്ചകൾക്കൊപ്പം കായൽക്കാഴ്ചകൾ കാണാനായി നിർമ്മിക്കുന്ന ആധുനിക റോഡിന്റെ രൂപരേഖയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. സ്ഥലം ഏറ്റെടുത്തു നൽകിയാൽ റോഡ് നിർമ്മാണത്തിനായി റെൻഡർ നടപടികൾ ആരംഭിക്കുമെന്നും സ്ഥലം ഏറ്റെടുക്കാനായി റവന്യു അധികൃതർക്ക് കത്ത് നൽകിയതായും കിഫ്‌ബി അധികൃതർ പറഞ്ഞു.
നിലവിൽ കോവളം ജംഗ്ഷന് സമീപം ആഴാകുളം വഴി വെള്ളായണി കായലിലേക്ക് പോകുന്ന റോഡാണ് വീതി കൂട്ടാൻ നടപടികളായത്. രൂപകല്പനയോട് അനുബന്ധിച്ച അവലോകന സർവേ ജോലികളും മാസങ്ങൾക്ക് മുൻപ് നടത്തിയിരുന്നു.
ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവേ നമ്പരുകൾ ശേഖരിച്ച് വെങ്ങാനൂർ, കല്ലിയൂർ വില്ലേജുകളിൽ നൽകിയിട്ടുണ്ടെന്നും ബ്ലോക്ക് തിരിച്ചുള്ള സ്കെച്ച് ലഭിച്ചാലുടൻ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷനു വേണ്ടി ലാൻഡ് അക്വിസിഷൻ തഹസീൽദാരെ ഏല്പിക്കുമെന്നും അധികൃതർ പറഞ്ഞു. നടപടികൾ പൂർത്തിയായാൽ ഏറ്റെടുക്കുന്ന ഭാഗം നിർണയിച്ച് സർവേക്കല്ലുകൾ സ്ഥാപിക്കും. തുടർന്ന് റവന്യു വിഭാഗത്തിന്റെ വിലനിർണയ നടപടികൾ അനുസരിച്ച് ഉടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കി ഏറ്റെടുക്കൽ ആരംഭിക്കും. ഒന്നര വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്ന് അധികൃതർ അറിയിച്ചു.
വീതി കൂട്ടി നവീകരണം
ആഴാകുളം മുതൽ മുട്ടയ്ക്കാട് വരെ റോഡ് 13 മീറ്റർ വീതിയിലും തുടർന്ന് തെറ്റിവിള വരെയുള്ള ഭാഗത്ത് 10 മീറ്റർ വീതി കൂട്ടിയുമാണ് നിലവിലുള്ള റോഡിൽ നവീകരണം നടത്തുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.കേബിൾ, പൈപ്പ് ലൈൻ എന്നിവ സ്ഥാപിക്കുന്നതിനുള്ള ഡക്ടുകൾ എന്നിവയും നിർമിക്കും. ഇവിടെ ഡ്രെയിനേജുകൾ ഉണ്ടാകും.
വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട്
കോവളത്ത് എത്തുന്ന സഞ്ചാരികളെ വെള്ളായണി കായൽ പ്രദേശത്തേക്ക് കൂടി ആകർഷിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. പാത നവീകരണത്തിന്റെ ആദ്യഘട്ട സർവേ ജോലികൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തിയായിരുന്നു. രൂപകല്പന അവലോകനവും അലൈൻമെന്റ് ഡിസൈനും പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |