തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉൽപ്പാദിപ്പിക്കുന്ന ജവാൻ റമ്മിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ഒരു വിമുക്ത ഭടൻ. എക്‌സൈസ് കമ്മീഷണർക്ക് നൽകിയ നിവേദനത്തിൽ മദ്യത്തിന് 'ജവാൻ' എന്ന പേര് നൽകിയത് സൈനികർക്ക് നാണക്കേടാണ് എന്ന് അഭിപ്രായപ്പെടുന്നുണ്ട്. സർക്കാർ സ്ഥാപനമാണ് മദ്യം ഉൽപാദിപ്പിക്കുന്നത് എന്നതിനാൽ പേര് മാറ്റാൻ നടപടി വേണമെന്നാണ് ആവശ്യം.
തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആന്റ് കെമിക്കൽ ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്ത് ഏറ്റവും വിൽപനയുളള റമ്മാണ് 'ജവാൻ'. മുൻപും ഇതേ ആവശ്യം ഉയർന്നെങ്കിലും സർക്കാർ പേര് മാറ്റാനൊന്നും നടപടിയെടുത്തില്ല. ഇതിനിടെ റം കിട്ടാനില്ലെന്ന് പരാതിയും ഉയരുന്നുണ്ട്. ഇതോടെ ഒരുകോടി രൂപ മുടക്കി പുതിയ ബോട്ടിലിംഗ് പ്ളാന്റ് തുടങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുമുണ്ട്.
നിലവിൽ മദ്ധ്യകേരളത്തിലാണ് അധികമായി ജവാൻ ലഭിക്കുന്നത്. ഉൽപാദനചിലവ് വർദ്ധിച്ചതും ട്രാൻസ്‌പോർട്ടിംഗ് ചിലവും കൂടുതലായതാണ് മറ്റിടങ്ങളിൽ ക്ഷാമമുണ്ടാകാൻ കാരണം. നവംബർ മാസത്തോടെ ഇതിൽ പരിഹാരം കാണുമെന്നാണ് കരുതുന്നത്. നിലവിൽ ലിറ്ററിന് 600 രൂപയാണ് ചില്ലറവില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |