35 ലക്ഷത്തോളമെന്ന് അനൗദ്യോഗിക കണക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ഏറിവരുന്നുണ്ടെങ്കിലും അവരെക്കുറിച്ചുള്ള കൃത്യമായ കണക്ക് തൊഴിൽ വകുപ്പിന്റേയോ പൊലീസിന്റേയോ പക്കലില്ല. 35 ലക്ഷത്തോളം പേരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കൃത്യമായ കണക്കെടുപ്പിനുള്ള ശ്രമം പലഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും പൂർണമായിട്ടില്ല.
ഇവരുടെ കണക്കെടുപ്പ് കൂടി ലക്ഷ്യമിട്ട് തുടങ്ങിയ ആവാസ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ 2020 മാർച്ച് നാലുവരെ രജിസ്റ്റർ ചെയ്തത് 5,08,085 പേർ മാത്രം. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ ആ വർഷം ജനുവരി 31വരെ 55,520 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊവിഡിനെത്തുടർന്ന് നിശ്ചലമായ രജിസ്ട്രേഷൻ നടപടി പിന്നീട് കാര്യമായി പുനരാരംഭിച്ചിട്ടില്ല. തൊഴിൽ വകുപ്പിന്റെ അപ്‌നാ ഘർ എന്ന പുനരധിവാസ പദ്ധതിയിലൂടെ രജിസ്ട്രേഷനും മറ്റും ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. കേശവദാസപുരത്ത് റിട്ട. ഉദ്യോഗസ്ഥയെ അസാം സ്വദേശി കൊലപ്പെടുത്തി കിണറ്റിൽ താഴ്ത്തിയ സംഭവത്തെത്തുടർന്നാണ് ഇത് വീണ്ടും ചർച്ചയാകുന്നത്.
അന്യസംസ്ഥാന തൊഴിലാളികളെ സംസ്ഥാനത്ത് എത്തിക്കുന്ന കരാറുകാരും തൊഴിലുടമകളും അവരുടെ വിവരങ്ങളും തിരിച്ചറിയൽ രേഖകളും പൊലീസിന് കൈമാറണമെന്നാണ് നിർദ്ദേശമെങ്കിലും പലപ്പോഴും നടക്കാറില്ല. ഇതിനായി പൊലീസിന്റെ ഭാഗത്തുനിന്ന് കർശന നടപടികൾ ഉണ്ടാവാറുമില്ല.
കൂട്ടത്തിൽ ബംഗ്ളാദേശികളും
അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ കർശനമായ പരിശോധന നടക്കാറില്ലാത്തതിനാൽ ക്രിമിനൽ സംഘങ്ങൾക്കുൾപ്പെടെ തമ്പടിക്കാനുള്ള കേന്ദ്രമായി ഇതിൽ പലതും മാറിയിട്ടുണ്ട്. വ്യക്തമായ തിരിച്ചറിയൽ രേഖകളില്ലാതെ ബംഗ്ളാദേശികളും ഇവിടെ എത്താറുണ്ടെന്നാണ് വിവരം. പരിശോധനകൾ നടക്കാറില്ലാത്തതിനാൽ ഇവരുടെ ഉൾപ്പെടെ ക്രിമിനൽ പശ്ചാത്തലം അറിയാനുമാവുന്നില്ല. കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ ഇവരുടെ ഇടയിൽ വ്യാപകമാണെന്ന പരാതിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |