മോസ്കോ : ഇറാന്റെ ഉപഗ്രഹമായ ഖയ്യാമിനെ കസഖിസ്ഥാനിലുള്ള റഷ്യയുടെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിച്ചു. യുക്രെയിനിലെ സൈനിക ലക്ഷ്യങ്ങൾക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കാൻ റഷ്യ ഈ ഉപഗ്രഹത്തെ ഉപയോഗിച്ചേക്കുമെന്നാണ് ആരോപണം. റഷ്യ - ഇറാൻ ഉഭയകക്ഷി ബന്ധത്തിലെ നിർണായക നിമിഷമെന്നാണ് ഉപഗ്രഹ വിക്ഷേപണത്തെ പറ്റി റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസിന്റെ തലവനായ യൂറി ബൊറിസൊവ് പ്രതികരിച്ചത്.
യുക്രെയിൻ അധിനിവേശം ആരംഭിച്ചത് മുതൽ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയെ ഒറ്റപ്പെടുത്തിയിട്ടും ഇറാൻ റഷ്യയുമായി പങ്കാളിത്തം തുടരുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കഴിഞ്ഞ മാസം ഇറാൻ സന്ദർശിച്ചിരുന്നു. യുക്രെയിനിലെ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് പുറത്തേക്ക് പുട്ടിൻ നടത്തുന്ന രണ്ടാമത്തെ യാത്രയായിരുന്നു ഇത്.
ഖയ്യാം ഉപഗ്രഹത്തിന്റെ നിയന്ത്രണം ഇറാന് നൽകുന്നതിന് മുന്നേ മാസങ്ങളോളം യുക്രെയിനെ നിരീക്ഷിക്കാൻ റഷ്യ ഉപയോഗിച്ചേക്കാമെന്ന് പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികൾ പറഞ്ഞിരുന്നു. എന്നാൽ റഷ്യയുടെ സോയൂസ് 2.1 ബി റോക്കറ്റിൽ വിക്ഷേപിച്ച് 2 മണിക്കൂറിനുള്ളിൽ തന്നെ ഉപഗ്രഹത്തിന്റെ ഡേറ്റകൾ ഗ്രൗണ്ട് സ്റ്റേഷനുകൾക്ക് ലഭ്യമായി തുടങ്ങിയെന്ന് ഇറാൻ സ്പേസ് ഏജൻസി അറിയിച്ചു. രാജ്യത്തിന്റെ അതിർത്തി, കാലാവസ്ഥ, കൃഷി, പ്രകൃതി ദുരന്തങ്ങൾ എന്നിവയെ നിരീക്ഷിക്കാനാണ് ഉപഗ്രഹമെന്ന് ഇറാൻ സ്പേസ് ഏജൻസി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |