കൊളംബോ : വരവ് നീട്ടിവയ്ക്കണമെന്ന ശ്രീലങ്കയുടെ ആവശ്യം അവഗണിച്ച് ചൈനയുടെ ചാരക്കപ്പലായ ' യുവാൻ വാംഗ് 5 " ലങ്കൻ തുറമുഖമായ ഹംബൻതോട്ട ലക്ഷ്യമാക്കി യാത്ര തുടരുന്നു. ഉയർന്ന പലിശയ്ക്കുള്ള ചൈനീസ് വായ്പ കൊണ്ട് നിർമ്മിച്ച ഹംബൻതോട്ട തുറമുഖത്തേക്ക് വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ 9.30ഓടെ കപ്പൽ എത്തിയേക്കുമെന്നാണ് വിവരം.
ശ്രീലങ്കൻ സർക്കാരിന് പണം തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ഹംബൻതോട്ട നിലവിൽ ചൈന പാട്ടത്തിനെടുത്തിരിക്കുകയാണ്. ഇന്നലെ രാവിലെ 10 മണിയോടെ യുവാൻ വാംഗ് ഇൻഡോനേഷ്യയുടെ പടിഞ്ഞാറൻ തീരത്ത് മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്നു. ഇന്ധനം നിറയ്ക്കാനെന്ന പേരിലെത്തുന്ന കപ്പൽ 17 വരെ ഹംബൻതോട്ടയിൽ തുടരും.
ബാലിസ്റ്റിക് മിസൈലുകളെയും ഉപഗ്രഹങ്ങളെയും നിരീക്ഷിക്കാൻ കഴിയുന്ന യുവാൻ വാംഗിന്റെ വരവിൽ ഇന്ത്യ കടുത്ത ആശങ്കയറിയിച്ചതിന് പിന്നാലെ കപ്പലിന്റെ വരവ് നീട്ടിവയ്ക്കണമെന്ന് ശ്രീലങ്ക കൊളംബോയിലെ ചൈനീസ് എംബസിയെ അറിയിച്ചിരുന്നു. വിഷയത്തിൽ ചൈനീസ് എംബസി ഉദ്യോഗസ്ഥർ ശ്രീലങ്കൻ ഉന്നത വൃത്തങ്ങളുമായി ചർച്ച നടത്തിയെങ്കിലും ചൈന ശ്രീലങ്കയുടെ അഭ്യർത്ഥന അംഗീകരിച്ചോ എന്ന് വ്യക്തമല്ല.
' തങ്ങളുടെ സമുദ്ര ശാസ്ത്ര പര്യവേക്ഷണ പ്രവർത്തനങ്ങൾ യുക്തിസഹജമായ വെളിച്ചത്തിൽ കാണുക, ചൈനയും ശ്രീലങ്കയും തമ്മിലെ സാധാരണ കൈമാറ്റങ്ങളും സഹകരണവും തടസപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബന്ധപ്പെട്ട കക്ഷികളോട് അഭ്യർത്ഥിക്കുന്നു " എന്ന് ഇന്ത്യയുടെ പേരെടുത്ത് പറയാതെ ചൈന കപ്പലിന്റെ വരവിനെ ന്യായീകരിച്ചു. ചില രാജ്യങ്ങൾ ' സുരക്ഷാ ആശങ്കകൾ " എന്ന് പറഞ്ഞ് ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കാൻ ന്യായീകരിക്കാനാകില്ലെന്നും ചൈന ഇന്ത്യയെ ലക്ഷ്യമിട്ട് വിമർശിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്ക് - പടിഞ്ഞാറൻ ഭാഗങ്ങളിൽ ഗവേഷണാർത്ഥം ഉപഗ്രഹ നിയന്ത്രണവും ഗവേഷണ ട്രാക്കിംഗും നടത്താനാണ് കപ്പലിന് പദ്ധതിയെന്നാണ് സൂചന. അതീവ സുരക്ഷാപ്രാധാന്യമുള്ള ഇന്ത്യയുടെ മിസൈൽ, ബഹിരാകാശ, ആണവ നിലയ കേന്ദ്രങ്ങളിലെ നിർണായക സിഗ്നലുകൾ ചാരക്കകപ്പൽ ചോർത്തുമോ എന്നാണ് ആശങ്ക. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |