കൊച്ചി: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ വിശദീകരണവുമായി എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജ്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് അന്ന് വൈകിയാണെങ്കിലും അവധി പ്രഖ്യാപിച്ചത്. തീരുമാനത്തിൽ തെറ്റ് പറ്റിയിട്ടില്ലെന്നും ഇനി ഇങ്ങനെ ആശയക്കുഴപ്പമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുമെന്നും കളക്ടർ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കളക്ടര്‍.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 8.25നാണ് കുട്ടികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിലാക്കികൊണ്ട് രേണു രാജ് അവധി പ്രഖാപിച്ചത്. കുട്ടികൾ സ്കൂളിൽ എത്തിയ ശേഷമായിരുന്നു കളക്ടറുടെ പ്രഖ്യാപനം. സംഭവത്തിൽ കളക്ടർക്കെതിരെ പൊതുജനങ്ങൾക്കിടയിൽ രൂക്ഷ വിമർശനവും ട്രോളുകളും ഉയർന്നിരുന്നു. 'എല്ലാവരും ഓരോ കാരണങ്ങൾ കണ്ടെത്തിയപ്പോൾ എന്റെ ഭാഗത്ത് നിന്ന് ആരും ചിന്തിച്ചില്ല. അത് ഇനി പറഞ്ഞിട്ട് കാര്യമുണ്ടോയെന്നറിയില്ല. അന്നത്തെ ദിവസം റെഡ് അലർട്ട് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നിയമപ്രകാരം അവധി നൽകേണ്ട ആവശ്യം ഇല്ലാത്തത് കൊണ്ടാണ് നേരത്തെ അവധി പ്രഖ്യാപിക്കാതെയിരുന്നത്. എന്നാൽ രാവിലെ 7.30ന് വന്ന കാലവസ്ഥ മുന്നറിയിപ്പിൽ മഴയും കാറ്റും കൂടുമെന്ന് അറിഞ്ഞതിനെ തുടർന്നാണ് അപ്പോൾ അവധി പ്രഖ്യാപിച്ചത്. അന്ന് ഉച്ചയോടു കൂടി നദികളിലെല്ലാം ജലനിരപ്പ് ഉയരുകയും ചെയ്തു. പെട്ടെന്ന് അവധി പ്രഖ്യാപിക്കുമ്പോൾ എല്ലാവർക്കും അസൗകര്യമുണ്ടാകും, പരാതി പറയുന്നതിൽ വിരോധമില്ല. നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കിലും ഇങ്ങനെയേ പ്രതികരിക്കൂ. പക്ഷേ മുന്നറിയിപ്പ് എന്നു പറയുന്നത് ഒരു വിവരം മാത്രമാണ്. അതേസമയം യഥാർഥ വസ്തുത എന്താണ് എന്നു നോക്കിയേ ഒരു തീരുമാനം എടുക്കാൻ കഴിയൂ. അതിനോട് എല്ലാവരും പൊരുത്തപെടാൻ തയാറാവണം. ഇനി ഇങ്ങനെ ഉണ്ടാവിതിരിക്കാൻ പരാമാവധി ഞാൻ ശ്രമിക്കും. വിമർശനങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ ആ സമയം എടുക്കേണ്ടി വന്ന തീരുമാനത്തിൽ 100 ശതമാനം ബോദ്ധ്യമുണ്ട്. തെറ്റുപറ്റി എന്നു ചിന്തിക്കുന്നില്ല.'- കളക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |