ചെറുവത്തൂർ: കാസർകോട് ജില്ലയുടെ അഭിമാനമായ തേജസ്വിനിയിലെ മഹാത്മാ ഗാന്ധി ജലോത്സവത്തിന് ഇനിയും തീരുമാനമായില്ല. വിദേശ-സ്വദേശ ടൂറിസ്റ്റുകളെയടക്കം ആകർഷിച്ചിരുന്ന വള്ളംകളി കൊവിഡ് മൂലം കഴിഞ്ഞ വർഷങ്ങളിലും മുടങ്ങിയിരുന്നു.ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചെറുവത്തൂർ പഞ്ചായത്തും നീലേശ്വരം നഗരസഭയും ചേർന്ന് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗാന്ധി ജയന്തിദിനത്തിൽ നടത്തിയിരുന്നത്. .
കൊവിഡ് മഹാമാരി മാറി നിന്നതോടെ ഈ ജലമാമാങ്കം ആസ്വദിക്കാനുള്ള പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ ഇതുവരെയായിട്ടും ഡി.ടി.പി.സിയിൽ ഇതുസംബന്ധിച്ച് ആലോചന നടന്നിട്ടില്ലെന്നാണ് വിവരം. സാധാരണയായി ജില്ലാ ഭരണകൂടം മൂന്നു മാസം മുൻപു തന്നെ ജനകീയ കമ്മിറ്റി വിളിച്ചു ചേർത്താണ് ജലോത്സവത്തിനുള്ള ഒരുക്കം തുടങ്ങിയിരുന്നത്. ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട് തേജസ്വിനിപരിസരത്ത് പാലത്തിന്റേതടക്കം നിർമ്മാണം നടന്നുവരുന്നുണ്ട്. പാലം നിർമ്മാണം വള്ളംകളി തടസമാകുമോയെന്ന ആശങ്കയും നാട്ടുകാരിലുണ്ട്.
മുടങ്ങി മറ്റ് ജലോത്സവങ്ങളും
മഹാത്മാ ഗാന്ധി ട്രോഫിയ്ക്ക് പുറമെ കൂടാതെ തൃക്കരിപ്പൂർ മെട്ടമ്മലിലെ എ.പി.ജെ.അബ്ദുൾ കലാം സ്മാരക ട്രോഫി , പടന്നയിലെ
ഇ.കെ.നായനാർ ട്രോഫി ജലോത്സവങ്ങളും കൊവിഡിന് ശേഷം നടന്നിട്ടില്ല.
ചാലിയാറിൽ തുഴഞ്ഞുകയറാൻ 10 ടീമുകൾ
തേജസ്വിനി ജലോത്സവം നടന്നാലുമില്ലെങ്കിലും കാസർകോടിന്റെ തുഴച്ചിൽ കരുത്തു തെളിയിക്കാനായി ചെറുവത്തൂരും പരിസരങ്ങളിലുള്ള ബോട്ടു ക്ലബ്ബുകാരും തുഴച്ചിൽകാരും തയ്യാറെടുപ്പിലാണ്. ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ചാലിയാർ പുഴയിലടക്കം സംഘടിപ്പിക്കുന്ന ജലമേളകളിൽ ഈ ടീമുകൾ മാറ്റുരക്കും.
കൃഷ്ണപ്പിള്ള കവുഞ്ചിറ, എ.കെ.ജി. മയിച്ച, എ.കെ.ജി. പൊടോതുരുത്തി, പാലിച്ചോൻ ബോട്ട് ക്ലബ്ബ് അച്ചാംതുരുത്തി, വയൽക്കര മയിച്ച, വയൽക്കര വെങ്ങാട്ട്, എം.ജി.എസ്. കാര്യങ്കോട്, ഇ.എം.എസ്. മുഴക്കീൽ, ന്യൂബ്രദേഴ്സ് മയിച്ച, വിഷ്ണുമൂർത്തി ബോട്ട് ക്ലബ്ബ് കുറ്റിവയൽ എന്നി ടീമുകളാണ് ചാലിയാറിൽ ഉത്തരദേശത്തിന്റെ കരുത്തുകാട്ടാൻ ഒരുങ്ങുന്നത്.
ഡി.ടി.പി.സി.യിൽ നിന്നോ, ജില്ലാ ഭരണകൂടത്തിൽ നിന്നോ ജലോത്സവം സംബന്ധിച്ച യാതൊരു വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല-സി.വി.പ്രമീള, പ്രസിഡന്റ്, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |