തിരുവനന്തപുരം : കിഫ്ബി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ നാളെ ഹാജരാകില്ലെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. എന്തിന് ഹാജരാകണം എന്ന കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് ഐസക് ഇ.ഡിക്ക് മറുപടി നൽകി. കിഫ്ബി രേഖകളുടെ കസ്റ്റോഡിയനമല്ലെന്നും മറുപടിയിൽ തോമസ് ഐസക് വ്യക്തമാക്കി.
ഇതിന് പിന്നാലെ തനിക്ക് അയച്ച സമൻസ് പിൻവലിക്കാൻ നിർദ്ദേശം നൽകണമെന്നും തുടർ നടപടികൾ വിലക്കണമെന്നും ആവശ്യപ്പെട്ട് ഐസക് ഹൈക്കോടതിയിൽ ഹർജി നൽകി. ഇ.ഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും കുറ്റം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്താമെന്ന് നിർവചിച്ചിട്ടില്ല. ഇ.ഡിയുടെ സമൻസുകൾ നിയമവിരുദ്ധമാണെന്നും കുറ്റമെന്താണെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇ.ഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും ഹർജിയിൽ പറയുന്നു. സർക്കാർ പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും ഇ.ഡി നീക്കം ഇതിന്റെ ഭാഗമാണെന്നും ഹർജിയിൽ ആരോപിക്കുന്നു .