തിരുവനന്തപുരം: രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ മഹാത്മാഗാന്ധിയുടെ പാദസ്‌പർശമേറ്റ നെയ്യാറ്റിൻകര ഊരുട്ടുകാലയിലെ മാധവി മന്ദിരത്തിൽ ചരിത്രം തുടിക്കുന്നു.
കന്യാകുമാരി സന്ദർശനത്തിനിടെ 1937 ജനുവരി 14നാണ് ഗാന്ധിജി മാധവി മന്ദിരത്തിൽ എത്തിയത്. ഗാന്ധിജിയുടെ ഉറ്റ ചങ്ങാതിയും സെക്രട്ടറിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഡോ.ജി.രാമചന്ദ്രൻ താമസിച്ച വീടാണിത്. ഇവിടെ വച്ചാണ് ഗാന്ധിജി അയ്യങ്കാളി തനിക്കെഴുതിയ കത്ത് ജി.രാമചന്ദ്രന് കൈമാറിയത്. തുടർന്നാണ് ചരിത്രപ്രസിദ്ധമായ ഗാന്ധിജി-അയ്യങ്കാളി കൂടിക്കാഴ്‌ച. ഗാന്ധിജി കിടന്ന കട്ടിലും അദ്ദേഹം ഉപയോഗിച്ച ചർക്കയും ജി.രാമചന്ദ്രന് വിവാഹ സമ്മാനമായി നൽകിയ മുണ്ടും പുടവയും പുസ്തകങ്ങളും രേഖകളും ചരിത്രശേഷിപ്പുകളായി മാധവി മന്ദിരത്തിലുണ്ട്. ജി.രാമചന്ദ്രനുമായി അഭേദ്യ ബന്ധമുണ്ടായിരുന്ന ഗാന്ധിജി സ്വയം നെയ്ത മുണ്ടും കസ്തൂർബ ഗാന്ധി നെയ്‌ത പുടവയും 1942ൽ സബർമതി ആശ്രമത്തിൽ നടന്ന അദ്ദേഹത്തിന്റെ വിവാഹത്തിന് സമ്മാനമായി നൽകിയിരുന്നു.
കന്യാകുമാരിയിൽ നെഹ്റു നിമജ്ജനം ചെയ്‌ത ഗാന്ധിജിയുടെ ചിതാഭസ്മം വഹിച്ച കലശവും ഇവിടെയുണ്ട്.
മാധവി മന്ദിരം ലോകസേവ ട്രസ്റ്റാണ് ഗാന്ധിജി സന്ദർശിച്ച സമയത്തുണ്ടായിരുന്ന എല്ലാ സാധനങ്ങളും സൂക്ഷിക്കുന്നത്. രബീന്ദ്രനാഥ ടാഗോറാണ് ജി.രാമചന്ദ്രനെ ഗാന്ധിജിക്ക് പരിചയപ്പെടുത്തിയത്. പിന്നീട് ഗാന്ധിജിക്ക് വേണ്ടി ദേശീയ കാര്യങ്ങൾ എഴുതുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. 1995 സെപ്‌തംബർ 17ന് രാമചന്ദ്രൻ അന്തരിച്ചു. 2004ൽ അദ്ദേഹത്തിന്റെ ശിഷ്യനും ഇന്ത്യൻ പ്രസിഡന്റുമായിരുന്ന കെ.ആർ.നാരായണൻ മാധവി മന്ദിരത്തെ മ്യൂസിയമായി പ്രഖ്യാപിച്ചു. ജി.രാമചന്ദ്രന്റെ സെക്രട്ടറിയായിരുന്ന സിസ്റ്റർ മൈഥിലിയായിരുന്നു ട്രസ്റ്റ് നോക്കി നടത്തിയിരുന്നത്. അനാരോഗ്യം തളർത്തിയതോടെ വെങ്കട്ട് ഹരികുമാർ ട്രസ്റ്റിന്റെ ചുമതലയേറ്റെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |