ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളിയും കൊടുംഭീകരനുമായ ലത്തീഫ് റാഥർ അടക്കം മൂന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റ് രണ്ട് പേരെ തിരിച്ചറിയാനായില്ല. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
കാശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട്, ടിക് ടോക് താരം അമ്രീൻ ഭട്ട് എന്നിവരുടെ കൊലപാതകത്തിൽ ലത്തീഫിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൊടും ഭീകരരെ വധിക്കാനായത് നേട്ടമാണെന്നും കാശ്‌മീർ എ.ഡി.ജി.പി വിജയ് കുമാർ പറഞ്ഞു.
ഞായറാഴ്ച, ബുദ്ഗാമിൽ നിന്ന് ലഷ്‌കർ ഭീകരനെ സൈന്യം പിടികൂടിയിരുന്നു. പിന്നാലെ നടത്തിയ പരിശോധനനയിൽ മൂന്നു ഭീകരർ ഒളിച്ചിരിക്കുന്ന ഇടം കണ്ടെത്തി. തോക്കിൻമുനയിൽ നിറുത്തി ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സൈന്യത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
കഴിഞ്ഞ മേയിലാണ് ബുദ്ഗാമിൽ റവന്യൂ വകുപ്പിലെ ജീവനക്കാരനായ കാശ്‌മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിനെ ഭീകരർ ഓഫീസിൽ കയറി വെടിവച്ച് കൊലപ്പെടുത്തിയത്. രാഹുൽ ഭട്ടിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരെ നേരത്തെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. കാശ്‌മീരി ടി.വി താരം അമ്രീൻ ഭട്ടിനെ മെയ് 26ന് ബുദ്ഗാമിലെ ചദൂര മേഖലയിലെ വീട്ടിൽ വച്ചാണ് വെടിവച്ച് കൊലപ്പെടുത്തിയത്. ഇയാളിൽ നിന്ന് 5 പിസ്റ്റളുകൾ, 5 മാഗസിനുകൾ, 50 റൗണ്ടുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ എന്നിവ ഉൾപ്പെടെയുള്ള പിടിച്ചെടുത്തതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ആഗസ്റ്റ് അഞ്ചിന് ജമ്മു കാശ്‌മീരിലെ കുൽഗാം മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു. രണ്ട് ഭീകരർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |