ചാലക്കുടി: ഹൈക്കോടതിയുടെ അന്ത്യശാസനം തീരുന്ന ദിനമായിട്ടും ദേശീയപാതയിലെ കുഴികൾ അടച്ചു തീർക്കാതെ ഉദ്യോഗസ്ഥർ. 48 മണിക്കൂറുകൾക്കുള്ളിൽ അടച്ചുതീർക്കുമെന്ന എം.എൽ.എയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. ചിറങ്ങര പൊങ്ങം ഭാഗത്തുള്ള ഗർത്തങ്ങൾ ബുധനാഴ്ച വൈകീട്ട് അഞ്ചിനും അതേപടി കിടക്കുന്നുണ്ട്. ഈ സമയം മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്ര പരിസരത്താണ് അറ്റകുറ്റപ്പണികൾ നടന്നത്.
പൊങ്ങത്തെ പടിഞ്ഞാറെ റോഡിൽ ഇപ്പോഴും അപകടം പിണയുന്ന കുഴികളുണ്ട്. ഇവിടെ കിഴക്കു ഭാഗത്തെ അറ്റകുറ്റപ്പണികൾ നേരത്തെ ചെയ്തിരുന്നു. ഇത്തരം സ്ഥലങ്ങളിലെ നിർമ്മാണം നിലവാരം പുലർത്തിയില്ലെന്ന ആക്ഷേപവുമുണ്ട്.
സർവീസ് റോഡുകളിലെ ഗർത്തങ്ങളലേക്ക് ദേശീയപാത അതോറിറ്റിക്ക് ഇനിയും തിരിഞ്ഞു നോക്കാനായിട്ടില്ല. പോട്ടയിലെ തകർന്ന ഉപറോഡുകൾ ബുധാനാഴ്ചയും അതേപടിയിൽ തന്നെ. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ മുനിസിപ്പൽ പാർക്കിനടുത്ത് രൂപം കൊണ്ട അപകടക്കുഴിയെ കാണാനും ആളില്ല.
സർവീസ് റോഡിലെ കുഴികൾ അടച്ചില്ല
പുതുക്കാട്: ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ദേശീയ പാതയിലെ കുഴികൾ അടയ്ക്കൽ രണ്ടാം ദിനമായ ഇന്നലെയും തുടർന്നു. രാപ്പകൽ നീളുന്ന കുഴിയടയ്ക്കൽ തുടർന്നങ്കിലും പുതുക്കാട് ജംഗ്ഷനിലെ കുഴികൾ ഒന്നും അടച്ചില്ല. പാലിയേക്കര മേൽപ്പാലം മുതൽ പുതുക്കാട് പൊലീസ് സ്റ്റേഷൻ വരെയുള്ള സർവീസ് റോഡുകളിൽ ഒരിടത്തും കുഴികൾ അടച്ചില്ല. ഈ മേഖലയിൽ ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന സർവീസ് റോഡിലെ കുഴികൾ അടയ്ക്കാത്തതിൽ നാട്ടുകാർ ക്ഷുഭിതരാണ്. പലയിടങ്ങളിലും ഇന്നലെ അടച്ച കുഴികൾ പൊളിഞ്ഞു തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |