ആലപ്പുഴ: മഴ മാറിയെങ്കിലും വെള്ളക്കെട്ട് ഭീഷണി സൃഷ്ടിക്കുന്ന കുട്ടനാട്ടിൽ കുട്ടികൾക്ക് വീണ്ടും ഓൺലൈൻ ക്ലാസുകൾ അഭയമാകുന്നു. ഇന്ന് താലൂക്കിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ പഠനം നടക്കില്ല.
കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കും മഴ വീഴ്ചകളും വേലിയേറ്റവും ഡാമുകൾ തുറന്നതും മൂലം വീടുകളും വിദ്യാലയങ്ങളുമടക്കം വെത്തിലായതോടെ അവധി നീളുന്നതിനാൽ ഓൺലൈൻ ക്ലാസ് പുനരാരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂളുകളിലെ പ്രഥമാദ്ധ്യാപകർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ടൈംടേബിളിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. ഇതോടെ കുട്ടികൾക്ക് പഠന ദിവസങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവായി. ദിവസങ്ങളായി മഴയൊഴിഞ്ഞു നിൽക്കുന്നതിനാൽ കുട്ടനാട്ടിലെ ജലനിരപ്പിൽ നേരിയ ആശ്വാസമുണ്ട്. നീരേറ്റുപുറം, നെടുമുടി, പള്ളാത്തുരുത്തി ഭാഗങ്ങളിലാണ് വെള്ളമിറങ്ങിത്തുടങ്ങിയത്. വെള്ളക്കെട്ട് തുടരുന്ന കിടങ്ങറ - കണ്ണാടി റോഡിലടക്കം ബസ് സർവീസ് പുനരാരംഭിച്ചിട്ടില്ല. താലൂക്കിലെ 50ഓളം സ്കൂളുകളെ എല്ലാ വർഷവും മഴക്കാലത്ത് വെള്ളപ്പൊക്കം സാരമായി ബാധിക്കാറുണ്ട്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്കൂളിലേക്ക് എത്തിച്ചേരാനുള്ള കൃത്യമായ വഴിപോലുമില്ലാത്ത സാഹചര്യവുമുണ്ടാവും. ആകെ 116 സ്കൂളുകളാണ് താലൂക്ക് പരിധിയിലുള്ളത്. പ്രളയകാലത്തേത് പോലെ പുസ്തകങ്ങളടക്കം നഷ്ടപ്പെടുന്ന രീതി ഇത്തവണത്തെ മഴയിലുണ്ടായില്ലെന്നത് ആശ്വാസകരമാണ്. ഈ മാസം 24ന് ആരംഭിക്കുന്ന ഓണപ്പരീക്ഷയ്ക്ക് മുന്നോടിയായി പാഠഭാഗങ്ങൾ പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്.
....................
കുട്ടികളുടെ അദ്ധ്യയനം നഷ്ടപ്പെടാതിരിക്കാനാണ് ഓൺലൈൻ ക്ലാസുകൾ പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത്. ഭൂരിഭാഗം സ്കൂളുകളും ഇതിനകം ഓണപ്പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു. പരീക്ഷയ്ക്കുള്ള തയ്യായാറെടുപ്പാണ് മിക്ക ക്ലാസുകളിലും നടക്കുന്നത്
ഡി.ഇ.ഒ, കുട്ടനാട്
......................
വീട്ടിൽ വെള്ളം ഒഴിയാതെ നിൽക്കുകയാണ്. അവധി പിൻവലിച്ചാൽ പോലും കുട്ടികളെ തത്കാകാലം സ്കൂളിലേക്ക് അയയ്ക്കാൻ സാധിക്കാത്ത സ്ഥിതിയാണ്
മഹേശ്വരി, രക്ഷിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |