പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട പോക്‌സോ കോടതി സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം തള്ളി. പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്. കുറ്റപത്രം അപൂർണമാണെന്നും കോടതി വിമർശിച്ചു.
പെൺകുട്ടികളുടേത് ആത്മഹത്യയാണെന്നാണ് സി.ബി.ഐയുടെ കുറ്റപത്രത്തിലുണ്ടായിരുന്നത്. ഇതേത്തുടർന്നാണ് കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്. സി.ബി.ഐയിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി അന്വേഷണം ശരിയായി നടന്നില്ലെന്നും നിരീക്ഷിച്ചു.
സി.ബി.ഐ സമർപ്പിച്ച രേഖകളും തെളിവുകളും പൊരുത്തപ്പെടുന്നില്ല. കേസിൽ കൊലപാതക സാദ്ധ്യതയും അന്വേഷിക്കണം. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസന്വേഷിച്ചത്. 2021 ഡിസംബറിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2017ലാണ് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 13 വയസുള്ള പെൺകുട്ടി 2017 ജനുവരി 13നും ഒമ്പതു വയസുകാരി 2017 മാർച്ച് നാലിനുമാണ് മരിച്ചത്. മൂത്തകുട്ടിയുടെ മരണത്തിൽ വലിയ മധു എന്ന മധു, ഷിബു, മധു എന്നിവരാണ് പ്രതികൾ. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് പ്രതികൾ.
വേണ്ടത് സത്യസന്ധമായ തുടരന്വേഷണം
തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിയെ സ്വാഗതം ചെയ്യുകയാണെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് പറഞ്ഞത് തന്നെയാണ് സി.ബി.ഐയും ചെയ്തത്. തുടരന്വേഷണത്തിലൂടെ സത്യത്തിലേക്കെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. തുടരന്വേഷണം സത്യസന്ധമായി നടക്കണമെന്നും മക്കൾക്ക് നീതിലഭിക്കണമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |