വെള്ളറട: പ്ലാങ്കുടിക്കാവ് ടൂറിസ്റ്റുകളുടെ കേന്ദ്രമാകുന്നു. ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതിയില്ല. വിദേശികൾ ഉൾപ്പെടെയുള്ള സംഘം പ്ലാങ്കുടിക്കാവ് സന്ദർശിക്കുന്നു. വെള്ളറട ഗ്രാമപഞ്ചായത്തിലെ ടൂറിസം സാദ്ധ്യതകൾ കണക്കിലെടുത്ത് ഗ്രാമപഞ്ചായത്ത് സഹ്യപർവത അടിവാരത്ത് പ്രകൃതിഭംഗി ടൂറിസ്റ്റുകൾക്ക് വേണ്ടുവോളം പകർന്നുനൽകാൻ ആരംഭിച്ച പ്ലാങ്കുടിക്കാവ് ഇക്കോടൂറിസം പദ്ധതി ഇനിയും ആരംഭിച്ചിട്ടില്ല. ഗ്രാമപഞ്ചായത്ത് പദ്ധതിക്കുവേണ്ടി ആദ്യം 10 ലക്ഷം രൂപ അനുവദിച്ചു. നിർമ്മാണവും തുടങ്ങി. ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ ഒരുക്കാനാണ് ആദ്യ പണികൾ തുടങ്ങിയത്. പണി തുടങ്ങി ഏതാനും ദിവസം കഴുയും മുൻപേ പദ്ധതി തുടങ്ങിയ സ്ഥലം സ്വകാര്യ വ്യക്തി പാറ ഖനനത്തിനായി സർക്കാരിൽ നിന്ന് ലീസിന് എടുത്തതാണെന്നും ഇവിടെ നിർമ്മാണം നടത്താൻ കഴിയില്ലെന്നും വാദം ഉയർന്നു. ഇതിനിടെ സ്വകാര്യ വ്യക്തി നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ സ്റ്റേയുമായി രംഗത്തെത്തി. സ്ഥലം എം.എൽ.എയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പദ്ധതി നടപ്പിലാക്കാൻ സർക്കാരിന്റെ സഹായം തേടിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഒന്നും നടന്നില്ല.
ഫണ്ടും വകമാറി
ആദ്യ പത്തുലക്ഷത്തിനു പുറമെ വീണ്ടും ഗ്രാമപഞ്ചായത്ത് ടൂറിസം പദ്ധതിക്ക് പത്തുലക്ഷം രൂപ കൂടി അനുവദിച്ചു. എന്നാൽ സർക്കാരിൽ നിന്നും റവന്യു വകുപ്പിൽ നിന്നും ഉചിതമായ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് രണ്ടാമത് അനുവദിച്ച തുക വകമാറ്റി. ആദ്യത്തെ 10 ലക്ഷത്തിൽ നിന്നും രണ്ടുലക്ഷം രൂപ പണികൾ ചെയ്തതിന് കരാറുകാരന് പാർട്ട് ബില്ലായി നൽകുകയും ചെയ്തു.
നടപടി പിൻവലിക്കണം
തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസ്റ്റുകളെ ആകർഷിച്ച് മലയോരത്ത് ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന നല്ല ഉദ്ദേശ്യത്തോടുകൂടിയാണ് ഗ്രാമപഞ്ചായത്ത് പണികൾ തുടങ്ങിയത്.
സി.കെ. ഹരീന്ദ്രൻ എം.എൽ.എ ടൂറിസം പദ്ധതിയെ തീർത്ഥാടന ടൂറിസത്തിൽ ഉൾപ്പെടുത്താൻ സർക്കാരിൽ വേണ്ട സമ്മർദ്ദം ചെലുത്തുകയും ചെയ്തു. എന്നാൽ സർക്കാർ ലീസിന് നൽകിയ നടപടി പിൻവലിച്ചാലേ സർക്കാർ പുറംപോക്ക് ഇനി ടൂറിസം പദ്ധതിക്ക് ലഭിക്കുകയുള്ളൂ.
പ്രകൃതിക്ക് യാതൊരുവിധ കോട്ടവും തട്ടാതെ കന്യാകുമാരിയും തൃപ്പരപ്പും കണ്ട് നെയ്യാർഡാമിലേക്ക് പോകുന്ന ടൂറിസ്റ്റുകൾക്ക് മലയോരഭംഗി വേണ്ടുവോളം ആസ്വദിക്കാൻ പ്ലാങ്കുടിക്കാവ് ഇക്കോടൂറിസത്തിന് കഴിയുമായിരുന്നു. ഇവിടം സന്ദർശിച്ചശേഷം നെയ്യാർ ഡാമിലേക്കും പൊൻമുടിയിലേക്കും എത്താൻ എളുപ്പം കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |