കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് സരിത എസ്. നായർക്ക് നൽകില്ലെന്ന് ഹൈക്കോടതി. പകർപ്പാവശ്യപ്പെട്ട് സരിത നൽകി ഹർജി ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് തള്ളിയത്. കേസിൽ ബന്ധമില്ലാത്ത മൂന്നാമതൊരു കക്ഷിക്ക് രഹസ്യമൊഴിയുടെ പകർപ്പ് ലഭിക്കാൻ നിയമപരമായി അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
സർക്കാരിനെതിരായ പരാമർശങ്ങളുടെ പേരിൽ തന്നെക്കുടുക്കാൻ മുഖ്യമന്ത്രിയടക്കമുള്ളവരുമായി സരിത ഗൂഢാലോചന നടത്തിയെന്ന് സ്വപ്ന രഹസ്യമൊഴിയിൽ ആരോപിച്ചിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ രഹസ്യമൊഴിയുടെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നും സരിത വാദിച്ചു. ഇത് വെറും ആശങ്ക മാത്രമാണെന്നും ഹസ്യമൊഴിയിൽ ഇത്തരത്തിൽ പരാമർശങ്ങളുണ്ടെന്ന് തെളിയിക്കാൻ സരിതയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
രഹസ്യമൊഴി പൊതുരേഖ
കോടതിയിലെ രഹസ്യമൊഴി പൊതുരേഖയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. സരിതയുടെ ഹർജിയിൽ ഇത് പരിശോധിക്കാൻ സിംഗിൾബെഞ്ച് അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. ഇതിൽ വാദംകേട്ടാണ് രഹസ്യമൊഴി പൊതുരേഖയാണെന്ന് വ്യക്തമാക്കിയത്. കേസിൽ അന്തിമറിപ്പോർട്ടു നൽകി കോടതി കുറ്റംചുമത്തുന്നതുവരെ രഹസ്യമൊഴിയുടെ പകർപ്പ് ലഭിക്കാൻ പ്രതിക്കോ ഇരയ്‌ക്കോ കേസുമായി ബന്ധമുള്ള കക്ഷികൾക്കോ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |