കൊല്ലം: നഗരത്തിൽ തെരുവുനായ ശല്യം അതിരൂക്ഷമായിട്ടും പ്രതിരോധ നടപടികൾ വൈകിപ്പിച്ച് നഗരസഭ. എ.ബി.സി പദ്ധതിക്കായി ഇത്തവണത്തെ വാർഷിക പദ്ധതിയിൽ ഏകദേശം 20 ലക്ഷം രൂപ നീക്കിവച്ചെങ്കിലും നടപ്പാക്കാനുള്ള നടപടികൾ ഇഴയുകയാണ്.
നഗരസഭയുടെ എ.ബി.സി പദ്ധതിക്ക് ജില്ലാ ആസൂത്രണ അനുമതിയുടെ ലഭിച്ച് വിദഗ്ദ്ധസമിതിയുടെ പരിശോധനയിലാണ്. പല പദ്ധതികളുടെയും പരിശോധന (വെറ്റിംഗ്)ഉദ്യോഗസ്ഥർ വൈകിപ്പിക്കാറുണ്ട്. കോർപ്പറേഷന്റെ എ.ബി.സി പദ്ധതിയുടെ വെറ്റിംഗ് ഇത്തവണ വൈകിയാൽ സ്ഥിതി കൂടുതൽ രൂക്ഷമാകും. അടിയന്തര പദ്ധതികൾ ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി വാങ്ങി നേരത്തെ തന്നെ ആരംഭിക്കാമായിരുന്നിട്ടും നഗരസഭ അതിന് തയ്യാറായില്ല.
കഴിഞ്ഞ വർഷത്തേത് പോലെ സ്വന്തം നിലയിൽ പദ്ധതി നടപ്പാക്കാനാണ് നഗരസഭയുടെ ആലോചന. അതുകൊണ്ട് തന്നെ പുതിയ ജീവനക്കാരെ അടക്കം തിരഞ്ഞെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്ന ആശങ്കയുമുണ്ട്. കോർപ്പറേഷന്റെ എല്ലാ മൃഗാശുപത്രികളും കേന്ദ്രീകരിച്ച് എ.ബി.സി പദ്ധതി നടപ്പാക്കാനാണ് നിലവിലെ തീരുമാനം.
പ്രഭാതസവാരിക്കും പേടി
തെരുവ് നായകളെ ഭയന്ന് നഗരവാസികൾ ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടയിൽ 30 ഓളം പേർക്കാണ് നഗരത്തിൽ തെരുവ് നായയുടെ കടിയേറ്റത്. ഇതിന്റെ ഇരട്ടിയോളം പേർക്ക് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റിട്ടുണ്ട്. തെരുവ് നായ്ക്കൾ പിന്തുടർന്ന് നിയന്ത്രണം വിട്ട് നിരവധി ഇരുചക്ര വാഹനയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ വർഷം എ.ബി.സി പദ്ധതി ഫലപ്രദമായി നടപ്പാക്കാത്തതാണ് സ്ഥിതി രൂക്ഷമാക്കിയത്. കഴിഞ്ഞ വർഷം അവസാന രണ്ട് മാസം മാത്രമാണ് പദ്ധതി നടപ്പാക്കിയത്. തെരുവ് നായകളെ ഭയന്ന് പലരും പ്രഭാതസവാരി പോലും ഉപേക്ഷിച്ചിരിക്കുകയാണ്. സന്ധ്യ കഴിഞ്ഞ് പലരും പുറത്തിറങ്ങാൻ ഭയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |