കുന്നത്തൂർ: എൻജിനിയറിംഗ് ബിരുദധാരികൾക്ക് വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. കുന്നത്തൂർ ഐവർകാല ശങ്കരവിലാസത്തിൽ വൈശാഖൻ ഉണ്ണിത്താനാണ് (35) അറസ്റ്റിലായത്. ശാസ്താംകോട്ട പൊലീസ് ബംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
അമേരിക്കയിലെ മിഷിഗൺ ഫോർഡ് കമ്മ്യുണിറ്റി ആൻഡ് പെർഫോമിംഗ് സെന്റർ എന്ന സ്വകാര്യ കമ്പനിയിൽ ജോലി വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് ഏജന്റായ ശബരിനാഥ് വഴിയാണ് ലക്ഷങ്ങൾ തട്ടിയതെന്ന് പൊലീസ് പറഞ്ഞു.
അമേരിക്കൻ കമ്പനിയിലെ വിസയ്ക്ക് വേണ്ടിയാണ് ഉദ്യോഗാർത്ഥികൾ വൈശാഖനെ സമീപിച്ചത്. അമേരിക്കയിൽ പോകണമെങ്കിൽ ബംഗളൂരുവിലെ ഒരു കോഴ്സ് പാസാകണമെന്ന് ഇയാൾ വിദ്യാർത്ഥികളെ വിശ്വസിപ്പിച്ചു. ഒരു ലക്ഷം രൂപയാണ് കോഴ്സ് ഫീസായി ഈടാക്കിയത്. കോഴ്സ് കഴിഞ്ഞ ശേഷം വിസക്കായി 25 ലക്ഷം രൂപ അവിടെ വച്ച് കൈപ്പറ്റുകയും ചെയ്തു. വിസ വരുമ്പോൾ അറിയിക്കാമെന്ന് പറഞ്ഞ് ഇവരെ നാട്ടിലേക്ക് അയച്ചു. തുടർന്ന് ബന്ധപ്പെട്ടപ്പോൾ വിസ ഉടൻ തരാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്. പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി. തട്ടിപ്പിനിരയായ വ്യക്തി പൊലീസിൽ പരാതി നൽകിയതോടെ പ്രതി രക്ഷപ്പെട്ടു. തുടർന്ന് ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശാസ്താംകോട്ട സി.ഐ എ.അനൂപ്, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ശ്രീകുമാർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |