തിരുവനന്തപുരം: കടലിനെയും കടൽത്തീരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിന് ആരംഭിച്ച ശുചിത്വസാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി വോളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ പോർട്ടലിന്റെ ലോഞ്ചിംഗ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.
കടൽത്തീരങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കുന്ന വിപുലമായ ഏകദിന ശുചിത്വയജ്ഞത്തിനായാണ് വോളന്റിയർമാരെ സംഘടിപ്പിക്കുന്നത്. സെപ്തംബർ എട്ടിനാണ് ശുചിത്വയജ്ഞം. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.
രജിസ്റ്റർ ചെയ്യുന്ന വോളന്റിയർമാരെ ചേർത്ത് കേരള കടൽത്തീരത്തെ ഓരോ ഒരു കിലോമീറ്ററിലും ഒരു ആക്ഷൻഗ്രൂപ്പ് വീതം രൂപീകരിക്കും. ഓരോ ആക്ഷൻ ഗ്രൂപ്പിലും 25 പേർ അംഗങ്ങളാകും. എല്ലാ പ്രായത്തിലുള്ളവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം സന്നദ്ധസേനയിൽ അംഗമാകാം. volunteers.fisheries.kerala.gov.in എന്ന പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ഈ ആക്ഷൻഗ്രൂപ്പുകൾ നിശ്ചിത ദിവസം രാവിലെ മുതൽ വൈകിട്ട് വരെ കടൽത്തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും. ഈ മാലിന്യങ്ങൾ സംസ്കരിക്കാൻ തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമ്മസേനകൾ വഴി ക്ലീൻ കേരളയ്ക്ക് കൈമാറും. ഇതോടനുബന്ധിച്ച് സെമിനാറുകൾ, റാലികൾ, കലാ സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |