ഇടുക്കി: തൊടുപുഴയിൽ നവജാത ശിശുവിനെ മുക്കിക്കൊന്നു. പ്രസവിച്ചയുടനെ അമ്മ തന്നെയാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. തൊടുപുഴ കരിമണ്ണൂരിലാണ് സംഭവം. യുവതിയുടെ വീട്ടിൽ വച്ചാണ് പ്രസവം നടന്നത്. അമിത രക്തസ്രാവത്തെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് യുവതിയും ഭർത്താവും ആശുപത്രിയിലെത്തിയത്. ഇവർ മണിക്കൂറുകൾ മുമ്പ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ള രക്തസ്രാവമാണെന്നും പരിശോധിച്ച ഡോക്ടർക്ക് മനസിലായി. കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇരുവരും പറഞ്ഞത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും ഡോക്ടർമാർ പറഞ്ഞു. തുടർന്ന് കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും ഇവർ സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
കഴിഞ്ഞ ദിവസം ഹരിപ്പാട് മണ്ണാറശാലയിലും സമാനമായ സംഭവം നടന്നിരുന്നു. 45 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞാണ് കൊന്നത്. മണ്ണാറശാലയ്ക്ക് സമീപം മണ്ണാറപ്പഴഞ്ഞിയിൽ ദീപ്തി (26) ആണ് മകൾ ദൃശ്യയെ കൊലപ്പെടുത്തിയത്. ദീപ്തിക്കു മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |