കൊടുങ്ങല്ലൂർ: മദ്രസ ഉസ്താദും സുഹൃത്തും ഹാഷിഷ് ഓയിലുമായി പൊലീസിന്റെ പിടിയിലായി. എറിയാട് പേബസാർ മാപ്പിള കുളത്ത് വീട്ടിൽ ഫൈസൽ (23), സുഹൃത്തായ പേബസാർ ആണ്ടുരുത്തി വീട്ടിൽ ശ്രീജിത്ത് (23) എന്നിവരാണ് അഴീക്കോട് ബീച്ചിൽ നിന്നും ഇന്നലെ വൈകിട്ട് പിടിയിലായത്. ബീച്ചിലെ കാറ്റാടി മരങ്ങൾക്കിടയിൽ സിഗരറ്റിൽ പുരട്ടി വലിക്കുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്.
ചെറിയ കുപ്പിയിൽ കൊണ്ടുവന്ന ഹാഷിഷ് ഈർക്കിലിൽ തോണ്ടിയെടുത്ത് സിഗരറ്റിൽ പുരട്ടുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു. ഇവരിൽ നിന്നും മൂന്ന് ഗ്രാം ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. ജില്ലയിൽ നടന്നുവരുന്ന നർക്കോട്ടിക്‌സ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലിഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും തൃശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ സഹിതം ഇരുവരെയും പിടികൂടിയത്.
കൊടുങ്ങല്ലൂർ എസ്.ഐ: ബിജു, കൊടുങ്ങല്ലൂർ ക്രൈം സ്‌ക്വാഡ് എസ്.ഐ: പി.സി. സുനിൽ, എ.എസ്.ഐ മാരായ സി.ആർ. പ്രദീപ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്ക് ഹാഷിഷ് ഓയിൽ കിട്ടിയത് എങ്ങനെയെന്നും ഇതിന്റെ പുറകിലുള്ള ആൾക്കാരെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഓണക്കാലത്തിനു മുമ്പായി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തുന്ന സ്‌പെഷ്യൽ ഡ്രൈവിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായി റെയ്ഡുകളും പരിശോധനകളും ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |