കണ്ണൂർ : കണ്ണൂർ, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജുകളിലെ ഓങ്കോളജി വിഭാഗത്തിൽ രോഗികൾക്ക് റേഡിയേഷൻ യന്ത്രം തകരാറിലായതോടെ അർബുദ രോഗികൾക്ക് ചികിത്സ വൈകുന്നു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കാൻസർ രോഗികൾ ഇതുമൂലം കടുത്ത ദുരിതത്തിലാണ്. നിലവിൽ മലബാറിൽ തലശേരി മലബാർ കാൻസർ സെന്ററിൽ മാത്രമാണ് ഇപ്പോൾ ഈ സംവിധാനം ഫലപ്രദമായിട്ടുള്ളത്. രോഗികളുടെ ബാഹുല്യം കാരണം ഇവിടെ എല്ലാവർക്കും റേഡിയേഷൻ നൽകാനുമുള്ള സംവിധാനമില്ല.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ റേഡിയേഷൻ യന്ത്രം തകരാറിലായിട്ട് വർഷങ്ങളായി. പുതിയതിന് ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം..കോഴിക്കോട് മെഡിക്കൽ കോളേജിൽ യന്ത്രത്തിന്റെ മെല്ലെപ്പോക്കാണ് പ്രശ്നം. ഒന്നു മുതൽ ഒന്നര മണിക്കൂർ സമയം കൊണ്ട് 25രോഗികൾക്കു വരെ കഴിഞ്ഞിരുന്നിടത്ത് തകരാറിലായതോടെ കുറച്ച് പേർക്ക് മാത്രമെ റേഡിയേഷൻ നൽകുന്നുള്ളൂ.
രണ്ടിടത്തും കാലപ്പഴക്കം മൂലം കണ്ടം ചെയ്യേണ്ട യന്ത്രത്തിന്റെ തകരാർ പരിഹരിക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് വിവരം. അടുത്ത ദിവസങ്ങളിൽ റേഡിയേഷൻ ബുക്ക് ചെയ്തിരുന്നവർ അറിയിപ്പുണ്ടാകുന്നതു വരെ ആശുപത്രിയിലേക്ക് എത്തേണ്ടെന്നാണ് അറിയിപ്പ്.റേഡിയേഷൻ സോഴ്സ് മാറ്റിവെക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ജപ്പാനിൽ നിന്നാണ് ഇതിനുള്ള യന്ത്രഭാഗങ്ങൾ ഇറക്കുമതി ചെയ്യേണ്ടത്.
കഴുത്തറുത്ത് സ്വകാര്യചികിത്സ
സ്വകാര്യ ആശുപത്രികളിൽ രണ്ടു ലക്ഷം രൂപ വരെ ചെലവു വരുന്ന റേഡിയേഷന് മെഡിക്കൽ കോളജിൽ പരമാവധി 25,000 രൂപ മാത്രമാണ് ചെലവ്. ഇൻഷുറൻസ് പരിരക്ഷയുള്ളവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന പ്രത്യേകതയുമുണ്ട്.യന്ത്രങ്ങൾ പണിമുടക്കിയതോടെ ഗത്യന്തരമില്ലാതെ കാൻസർ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ചില സ്വകാര്യാശുപത്രികളിൽ കാൻസർ ചികിത്സ ചിലവേറിയതാണെന്ന് ബ്രോഷറിൽ തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്.രോഗികളുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തന്നെ തകർക്കുന്ന രീതിയിലേക്ക് ചികിത്സാചിലവ് മാറിയിട്ടുണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ ഗവ.മെഡിക്കൽ കോളേജിലെ റേഡിയേഷൻ അടക്കമുള്ള സംവിധാനങ്ങൾ ഫലപ്രദമാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്.
റേഡിയോ തെറാപ്പി അഥവാ റേഡിയേഷൻ
അത്യോർജ്ജ വികിരണങ്ങൾ ഉപയോഗിച്ച് അർബുദ ബാധിത കോശങ്ങളെ നശിപ്പിക്കുന്ന അർബുദ ചികിൽസാ സമ്പ്രദായമാണ് റേഡിയേഷൻ ചികിൽസ അഥവ റേഡിയോ തെറാപ്പി. ഇതിനായി എക്സ് റേ രശ്മികളും ഗാമ റേ രശ്മികളും ഉപയോഗിക്കപ്പെടുന്നു.പ്രധാനമായും മൂന്ന് രീതികളിലാണ് റേഡിയേഷൻ ഏൽപ്പിക്കുന്നത്.
ശരീരേതര സ്രോതസ്സിൽ നിന്നും പുറപ്പെടുന്ന റേഡീയേഷൻ ഒന്ന്. വലിയ യന്ത്രത്തിൽ നിന്നും ശരീരത്തിന്റെ നിർദിഷ്ട് അവയവത്തിലേക്ക് വികരണരശ്മികളെ വിടുന്ന ടെലി തെറാപ്പി രണ്ട്.ശരീരത്തിനകത്ത് റേഡിയേഷൻ സ്രോതസ്സ് സ്ഥാപ്പിച്ച് അതിൽ നിന്നുള്ള വികരണങ്ങൾ അർബുദ ബാധിതമായ ഭാഗത്ത് എത്തിക്കുന്നതാണ് മൂന്നാമത്തേത്.അർബുദ രോഗികളിൽ പകുതിയോളം പേർക്ക് ഏതെങ്കിലും ഘട്ടത്തിൽ റേഡിയേഷൻ വേണ്ടി വരാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |