തിരുവനന്തപുരം: അസാധുവായ 11 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ നിയമസഭ പാസാക്കി അയച്ചാലും ഗവർണർക്ക് ഉടൻ അനുമതി നൽകാതിരിക്കാം. ഇതിനുള്ള അധികാരം ഭരണഘടനാപരമായി ഗവർണർക്കുണ്ട്. അങ്ങനെയായാൽ, വിവാദമായ ലോകായുക്ത നിയമഭേദഗതിയിലടക്കം സർക്കാർ പ്രതിസന്ധിയിലാവും.
നിയമസഭ പാസാക്കുന്ന ബില്ലുകൾ പിടിച്ചു വയ്ക്കാനും, രാഷ്ട്രപതിയുടെ അനുമതിക്ക് വിടാനുമുള്ള അധികാരം ഗവർണർക്കുണ്ട്. ഇതിൽ പിടിച്ചു വയ്ക്കാനുള്ള അധികാരമാണ് സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്നത്.തീരുമാനമെടുക്കാതെ എത്ര കാലവും പിടിച്ചു വയ്ക്കാം. സർക്കാരിന് ഒന്നും ചെയ്യാനാവില്ല. ബില്ലുകൾ ഭരണഘടനാ വിരുദ്ധമാണോയെന്നടക്കം പരിശോധിക്കാം. നിയമസഭ പാസാക്കിയ മൂന്ന് ബില്ലുകൾ ഗവർണർ ഇതേ കാരണമുന്നയിച്ച് മാസങ്ങളായി പിടിച്ചു വച്ചിരിക്കുകയാണ്. യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ, സ്വയംഭരണ കോളേജുകൾക്ക് നിയന്ത്രണമേർപ്പെടുത്തൽ, സഹകരണസംഘം നിയമഭേദഗതി ബില്ലുകളാണിവ.
പുതിയ ബില്ലുകളിൽ വിശദമായ നിയമ പരിശോധന വേണ്ടിവരുമെന്ന്, പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഓൺലൈനായി അനുമതി നൽകിയ ശേഷം ഗവർണർ ഇന്നലെ രാജ്ഭവൻ ഉദ്യോഗസ്ഥരെ അറിയിച്ചു. ഓർഡിനൻസുകൾ തുടർച്ചയായി പുനർവിളംബരം ചെയ്യുന്നത് ശരിയല്ലെന്ന് ചീഫ്സെക്രട്ടറിയെ പല വട്ടം വിളിച്ചു വരുത്തി അറിയിച്ചതാണ്. ബില്ലാക്കാൻ സർക്കാരിന് താത്പര്യമുണ്ടായിരുന്നില്ല. സ്വകാര്യവനം നിക്ഷിപ്തമാക്കൽ ഓർഡിനൻസ് ഏഴു വട്ടമാണ് പുനർവിളംബരം ചെയ്തത്. ഉള്ളടക്കം പരിശോധിക്കാതെ ബില്ലുകളിൽ കണ്ണടച്ച് ഒപ്പുവയ്ക്കാനാവില്ല- ഇതാണ് ഗവർണറുടെ വാദം. ഗവർണർ ബില്ലുകൾ തിരിച്ചയച്ചാൽ ആറു മാസത്തിനകം നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ അല്ലാതെയോ വീണ്ടും ഗവർണർക്ക് അയയ്ക്കാം. എന്നാലും, അനുമതി നൽകാതിരിക്കാം.
തടഞ്ഞു വച്ച ബില്ലുകളിലെ ഉടക്ക്
യൂണിവേഴ്സിറ്റി ട്രൈബ്യൂണൽ
അപ്പലേറ്റ് ട്രൈബ്യൂണലിനെ ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ചാൻസലർ നിയമിക്കുന്നതിന് പകരം, കൂടിയാലോചനയില്ലാതെയും ചാൻസലറെ ഒഴിവാക്കിയും നിയമനാധികാരം സർക്കാർ ഏറ്റെടുത്തു. ജൂഡീഷ്യൽ അധികാരം വിനിയോഗിക്കേണ്ട ട്രൈബ്യൂണലിൽ ഹൈക്കോടതിയെ എങ്ങനെ ഒഴിവാക്കുമെന്ന് ഗവർണറുടെ ചോദ്യം.
സ്വയംഭരണ കോളേജ്
കോളേജുകളിലെ ന്യൂജനറേഷൻ കോഴ്സുകൾ സാധുകരിക്കുന്നതിനും സംസ്കൃത സർവകലാശാലയിൽ അക്കാഡമിക് ഭേദഗതിക്കും ,സാങ്കേതികം, മലയാളം, കുസാറ്റ് സർവകലാശാലാ ആക്ടുകളിൽ യു.ജി.സി നിർദ്ദേശങ്ങൾക്ക് അനസൃതമായ ഭേദഗതിക്കുമുള്ള ബിൽ. നിയമപരിശോധന അനിവാര്യമെന്ന് ഗവർണർ.
സഹകരണ ഭേദഗതി
മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശത്തിനുള്ള ഭേദഗതിക്ക് 2021മാർച്ച് മുതൽ മുൻകാല പ്രാബല്യം നൽകിയതിൽ ഗവർണർക്ക് സംശയം. പ്രസിഡന്റില്ലാത്ത ക്ഷീര സംഘങ്ങൾക്ക് വോട്ടവകാശം നഷ്ടപ്പെടാതിരിക്കാനാണ് ഭേദഗതിയെന്ന് സർക്കാർ. തിരുവനന്തപുരം യൂണിയൻ തിരഞ്ഞെടുപ്പിനെതിരേ ഹൈക്കോടതിയിൽ കേസുള്ളപ്പോൾ നിയമഭേദഗതി പറ്റില്ലെന്ന് ഗവർണർ.
ലോകായുക്ത വിധി എതിരായാൽ സർക്കാരിന് പ്രതിസന്ധി
നിയമസഭ പാസാക്കുന്ന ലോകായുക്ത നിയമഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകും മുമ്പ്മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ ലോകായുക്തയുടെ പ്രതികൂല വിധി വന്നാലത് സർക്കാരിന് പ്രതിസന്ധിയാവും.
കഴിഞ്ഞ മാർച്ച് 18 ന് ഇതു സംബന്ധിച്ച ഹർജിയിയിൽ വാദം പൂർത്തിയായി. ഉത്തരവ് വൈകിക്കരുതെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചു കൊണ്ടുള്ള ഓർഡിനൻസ് നിലവിൽ വന്നതോടെ, ഉത്തരവിറക്കുന്നത് ലോകായുക്ത മാറ്റിവച്ചിരുന്നു. ഓർഡിനൻസ് അസാധുവായതോടെ, ഭേദഗതിക്കു മുൻപുള്ള നിയമം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. പൊതു പ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ അവർ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാൻ കഴിയും. ഇതാണ് സർക്കാരിന് പ്രതിസന്ധിയാവുക.
കേരള സർവകലാശാലാ സിൻഡിക്കേറ്റംഗമായിരുന്ന ആർ.എസ് ശശികുമാറാണ് ഹർജിക്കാരൻ. ദുരിതാശ്വാസനിധിയിൽ നിന്ന് മുൻ എംഎൽഎമാരുടെ കുടുംബത്തിനു സഹായം നൽകിയത് അധികാര ദുർവിനിയോഗമാണെന്നാണ് ഹർജിയിലുള്ളത്.
മുൻ എൻ.സി.പി നേതാവ് അന്തരിച്ച ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം അനുവദിച്ചതിലും, മുൻ ചെങ്ങന്നൂർ എം.എൽ.എ അന്തരിച്ച കെ. രാമചന്ദ്രൻ നായരുടെ കുടുംബത്തിന്റെ സ്വകാര്യ കടങ്ങൾ അടക്കം തീർക്കാൻ ദുരിതാശ്വാസ നിധിയിലെ പണം വിനിയോഗിച്ചതും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഗൺമാനായിരുന്ന, അന്തരിച്ച പൊലീസ് ഉദ്യോഗസ്ഥൻ പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം നൽകിയതും സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ്ആ ഹർജിയിലെ ആരോപണം
എന്നാൽ,മന്ത്രിസഭ കൂട്ടായി എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യാൻ ലോകായുക്തക്ക് അധികാരമില്ലെന്നാണ് സർക്കാർ നിലപാട്. സഹായധനം നൽകുന്നതിൽ മാനുഷിക പരിഗണന മാത്രമായിരുന്നു മാനദണ്ഡമെന്നാണ് സർക്കാർ ലോകായുക്തയെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |