കൊച്ചി: എയ്‌ഡഡ് സ്കൂൾ നിയമനങ്ങളിൽ അംഗപരിമിതർക്ക് സംവരണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് നിലവിൽവന്ന 2018 നവംബർ 18ന് ശേഷമുള്ള ഒഴിവുകളിൽ സംവരണം നടപ്പാക്കാതെ മാനേജ്മെന്റ് നിയമനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ അംഗീകാരം നൽകരുതെന്നും നിർദ്ദേശിച്ചു. ഇതിനകം അംഗീകാരം നൽകിയ നിയമനങ്ങളെ ഇത് ബാധിക്കില്ലെന്നും വ്യക്തമാക്കി. വിഷയത്തിൽ കേരള ഫെഡറേഷൻ ഒഫ് ബ്ളൈൻഡ് സംസ്ഥാന പ്രസിഡന്റ് കെ.ജെ. വർഗീസ് ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ വിധിപറഞ്ഞത്.
എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ സംവരണം കിട്ടാനുള്ള ഇവരുടെ അവകാശങ്ങൾ തടയരുതെന്നും കോടതി പറഞ്ഞു. തൊഴിൽമേഖലയിൽ അംഗപരിമിതരെ ഉൾപ്പെടുത്തേണ്ടത് ഈ വിഭാഗങ്ങളുടെ ശാക്തീകരണത്തിന് അനിവാര്യമാണ്. പ്രായോഗിക ബുദ്ധിമുട്ടുള്ളതുകൊണ്ട് പലപ്പോഴും ഇവരെ അകറ്റിനിറുത്തുന്നു. ലക്ഷക്കണക്കിന് അംഗപരിമിതർ ദാരിദ്യ്രത്തിലും ദയനീയ സാഹചര്യത്തിലും കഴിയുന്നുണ്ട്. സ്വന്തം കുടുംബത്തിനും സമൂഹത്തിനുംവേണ്ടി പ്രവർത്തിക്കാനുള്ള അവകാശം ഇവർക്ക് നിഷേധിക്കപ്പെടുന്നുവെന്നും കോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |