തൃശൂർ: ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഓർമ്മകളിൽ ഈ 103-ാം വയസിലും ഗാന്ധിജിയുടെ മുഖവും സ്വരവും സ്പർശവുമെല്ലാം മങ്ങാതെ നില്പുണ്ട്. 1934 ജനുവരി 11ന് ഗുരുവായൂരിൽ ഗാന്ധിജി പ്രസംഗിക്കാനെത്തിയപ്പോഴാണ് ആദ്യമായി കണ്ടത്. ''ഞങ്ങളുടെ വീടിനു മുന്നിലൂടെ ഗാന്ധിജിയെ കാണാൻ ജനക്കൂട്ടം ഒഴുകുകയായിരുന്നു. നാട്ടുകാരനായ ശങ്കരയ്യൻ മാഷുടെ കൈപിടിച്ച് ഞാനും യോഗസ്ഥലത്തെത്തി. ഗാന്ധിജിയും കേളപ്പജിയും മാത്രമായിരുന്നു സ്റ്റേജിൽ. ഇംഗ്ലീഷിലായിരുന്നു പ്രസംഗം. ഇംഗ്ലീഷ് പഠിച്ചിട്ടുണ്ടെങ്കിലും എനിക്ക് പ്രസംഗം മനസിലായില്ല. പരിഭാഷപ്പെടുത്തിയെങ്കിലും മനസിലാക്കാനായില്ല. അകലെനിന്നാണെങ്കിലും ഗാന്ധിജിയെ കാണാൻ സാധിച്ചല്ലോ. ആ ആത്മസംതൃപ്തി ഇന്നും മനസിലുണ്ട്. ""
'' പിന്നീട് കണ്ടത് മദ്രാസ് പച്ചയ്യപ്പാസ് കോളേജിൽ പഠിക്കുന്ന കാലത്താണ്. അന്ന് ഗാന്ധിജി മദ്രാസിലെത്തിയിരുന്നു. കോളേജിനടുത്തുള്ള റോഡിൽ പ്രഭാതനടത്തത്തിന് എത്തും. രാവിലെ അഞ്ചുമണിക്ക് വിദ്യാർത്ഥികളായ ഞങ്ങൾ അദ്ദേഹത്തെ കാണാനെത്തും. ഒരുദിവസം അദ്ദേഹത്തെ തൊടണമെന്ന് ഒരാഗ്രഹം. എന്തും വരട്ടെയെന്ന് കരുതി കൈയിൽ തൊട്ടു. അദ്ദേഹം സ്‌നേഹത്തോടെ നോക്കി. സുരക്ഷയ്‌ക്കെത്തിയ പൊലീസുകാർ കയർത്തു. നാലഞ്ചു ദിവസം അദ്ദേഹത്തെ അടുത്തുകണ്ടു. യൂറോപ്യൻ രാജ്യങ്ങളിലെ പത്രക്കാരുണ്ടായിരുന്നു കൂടെ. രണ്ടാം ലോക മഹായുദ്ധത്തിൽ ഗാന്ധിജിയുടെ നിലപാട് അറിയാനാണ് വന്നിരിക്കുന്നത്. അവർ ഇംഗ്‌ളീഷിൽ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. കൃത്യമായി അദ്ദേഹം മറുപടി പറയുന്നതും ഞങ്ങൾ കേട്ടു.""
അപ്രതീക്ഷിത നിയോഗം
ഗാന്ധിജിയുടെ ചിതാഭസ്മം തിരുനാവായയിൽ നിമജ്ജനം നടത്തണമെന്ന കേളപ്പജിയുടെ അഭ്യർത്ഥന നെഹ്‌റു സമ്മതിച്ചു. കേളപ്പജി മംഗലാപുരത്തേക്ക് ചിതാഭസ്മവുമായി വിമാനത്തിൽ വന്നു. അവിടെ നിന്ന് ട്രെയിനിൽ തിരുനാവായ സ്റ്റേഷനിലെത്തി, ചിതാഭസ്മകലശം ഏറ്റുവാങ്ങാൻ നിയോഗിച്ചിരുന്നത് അവിടത്തെ തന്ത്രിയെയായിരുന്നു. ഹാരം അർപ്പിക്കലായിരുന്നു എന്റെ ചുമതല. തന്ത്രി എത്താത്തതിനാൽ ചിതാഭസ്മം ഏറ്റുവാങ്ങാനുള്ള നിയോഗം എനിക്കുണ്ടായി. പിറ്റേന്ന് പട്ടം താണുപിള്ളയും കേളപ്പജിയും അടക്കമുള്ള വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ നിളയിൽ നിമജ്ജനം നടത്തി.
ചിത്രൻ നമ്പൂതിരിപ്പാട്
33 വർഷം ഹിമാലയം സന്ദർശിച്ച പി. ചിത്രൻ നമ്പൂതിരിപ്പാട് യാഗപാരമ്പര്യമുള്ള മലപ്പുറം ശുകപുരം പകരാവൂർ മനയിലാണ് ജനിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, കേരള കലാമണ്ഡലം സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |