ഡൽഹി: ഗുണ്ടാനേതാവായ സമുന്ദർ ദാഹിയയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 32 കാരനായ കുൽദീപ് കാലെയെ ഡൽഹി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. നജഫ്ഗഡിലെ വസതിയിൽ ഒളിവിൽ കഴിയുമ്പോഴായിരുന്നു ക്രൈം ബ്രാഞ്ച് ഇയാളെ പിടികൂടുന്നത്. 2014ലാണ് കുൽദീപ് സമുന്ദർ ദാഹിയെ കൊലപ്പെടുത്തുന്നത്. ഇതിനുശേഷം എട്ടുവർഷത്തോളം ഇയാൾ ഒളിവിലായിരുന്നു.
കൊലപാതകം, മോഷണം, കൊലപാതകശ്രമം എന്നിവയുൾപ്പെടെ പത്തിലധികം കേസുകളിൽ പ്രതിയായിരുന്നു സമുന്ദർ ദാഹിയ. തീവ്രവാദ വിരുദ്ധ വകുപ്പ് (ടി എ ഡിഎ) അനുസരിച്ചും ഇയാളുടെ പേരിൽ കേസ് നിലവിലുണ്ടായിരുന്നു. 2014-ൽ സമുന്ദർ ദാഹിയയുടെ സംഘത്തിന് അനധികൃതമായി ലഭിച്ച പണം വീതം വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് കുൽദീപ് കാലെ സമുന്ദറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം കുൽദീപ് കാലെ തന്റെ വിലാസവും താമസസ്ഥലവും സ്ഥിരമായി മാറ്റിക്കൊണ്ടിരുന്നത് അന്വേഷണസംഘത്തിന് തലവേദന സൃഷ്ടിച്ചു. ഇയാളെ പിടികൂടുന്നവർക്ക് ഡൽഹി പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |