ആഭ്യന്തരം ഉൾപ്പെടെ 6 വകുപ്പുകളുടെ പ്രകടനം മോശം
ഘടകകക്ഷി വകുപ്പുകളെ കയറൂരി വിടരുത്
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന് ജനങ്ങൾക്കിടയിലുണ്ടായിരുന്ന സ്വാധീനം ഇപ്പോഴില്ലെന്നും, ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാൻ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർക്ക് കഴിയുന്നില്ലെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനം.
ആഭ്യന്തരം, പൊതുമരാമത്ത്, തദ്ദേശം, ആരോഗ്യം, ഗതാഗതം, വനം തുടങ്ങിയ വകുപ്പുകൾക്കെതിരെയായിരുന്നു കൂടുതൽ വിമർശനം. ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിലും സമാനമായ വിമർശനങ്ങൾ ഉയർന്നിരുന്നു.
വിവിധ മന്ത്രിമാരുടെ കീഴിലുള്ള വകുപ്പുകളുടെ പ്രവർത്തനം മോശമാണെന്ന് മന്ത്രി എം.വി.ഗോവിന്ദൻ സ്വയംവിമർശനം നടത്തിയിരുന്നു. മന്ത്രിമാരുടെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. മന്ത്രിമാരുടെ ഓഫീസിൽ ജനകീയ വിഷയങ്ങളുമായി ചെല്ലുന്നവരോട് മോശമായ പെരുമാറ്റമാണ്. ഇത് സർക്കാരിനെ ജനങ്ങളിൽ
നിന്നകറ്റും.
ചില മന്ത്രിമാർ എം.എൽ.എമാരും ഉദ്യോഗസ്ഥരും ജനങ്ങളും ഉൾപ്പെടെ വിളിച്ചാലും
ഫോണെടുക്കില്ല. തിരിച്ച് വിളിക്കാറുമില്ല. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളെ തീർത്തും അവഗണിച്ചാണ് ചില മന്ത്രിമാർ ഭരിക്കുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വകുപ്പുകൾ വിഷയങ്ങൾ മനസിലാക്കി പരിഹരിക്കണം. ഘടകകക്ഷികളുടെ വകുപ്പുകളെ കയറൂരി വിടരുത്.
മന്ത്രിമാർ സ്വതന്ത്രമായി തീരുമാനമെടുക്കുന്നതിൽ പരാജയപ്പെടുന്നു. സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങൾ പോലും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ട് കൈകെട്ടി ഇരിക്കുകയാണ് പലരും. ജനക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കാൻ മന്ത്രിമാർ സഹകരിക്കുന്നില്ല. യാത്ര ചെയ്യാൻ മടി. എല്ലാം ഓൺലൈനിൽ മതിയെന്നാണ് പലരുടെയും ചിന്തയെന്നും വിമർശനമുയർന്നു. സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് സമാപിക്കും.
ആഭ്യന്തര വകുപ്പിൽ
ഉദ്യോഗസ്ഥ ഭരണം
പൊലീസിന്റെ പ്രവർത്തനങ്ങളിലും യോഗത്തിൽ രൂക്ഷമായ വിമർശനങ്ങളുണ്ടായി. ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം ഉദ്യോഗസ്ഥ മേധാവികളുടെ പിടിയിലാണ്. രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കാൻ അനുവദിച്ചതാണ് പിടിപ്പുകേടുകൾക്ക് കാരണം. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കുപോലും കടക്കാനാവാത്ത അവസ്ഥയാണ്. സംഘപരിവാർ അനുകൂല പൊലീസുകാരുടെ കൈയിലാണ് പ്രധാന തസ്തികകൾ. ഇത് നിയന്ത്രിക്കണം. പൊലീസിന്റെ പ്രവർത്തനങ്ങൾ അനാവശ്യമായ വിവാദങ്ങൾ വിളിച്ചുവരുത്തുന്നതായും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |