SignIn
Kerala Kaumudi Online
Thursday, 25 April 2024 10.12 AM IST

ലോകായുക്ത ഭേദഗതി ബിൽ: വീണ്ടും ഉടക്കിടാൻ സി.പി.ഐ

cart

തിരുവനന്തപുരം: ഗവർണർ ഒപ്പു വയ്ക്കാതെ അസാധുവായ ലോകായുക്ത ഭേദഗതി ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സി.പി.എം നേതൃത്വത്തോട് സി.പി.ഐ ചർച്ച ആവശ്യപ്പെട്ടേക്കും. ഈ മാസം, 22ന് തുടങ്ങുന്ന അടിയന്തര നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കുന്ന 11 ബില്ലുകളിലൊന്നാണിത്.

ലോകായുക്തയുടെ അധികാരം കവരുന്നതിനോടുള്ള കടുത്ത എതിർപ്പ്, നേരത്തേ ഓർഡിനൻസ് കൊണ്ടുവന്ന ഘട്ടത്തിൽ തന്നെ സി.പി.ഐ പ്രകടമാക്കിയതാണ്. ഇനി ബില്ലവതരണ ഘട്ടത്തിലും പാർട്ടിയുടെ എതിർപ്പ് തുടരുന്നത് സർക്കാരിനെ പ്രഹരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തന്ത്രങ്ങൾക്ക് കരുത്തേകും. അതിനാൽ, സി.പി.ഐയെ അനുനയിപ്പിച്ച് പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തിലാണ് സി.പി.എം നേതൃത്വം.

അതേ സമയം, സി.പി.എം തന്ത്രങ്ങൾക്ക് വീണ്ടും വഴങ്ങുന്നത് സി.പി.ഐയിൽ കൂടുതൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് വഴി തുറക്കും. പ്രത്യേകിച്ച്, പാർട്ടി ജില്ലാ സമ്മേളനങ്ങൾ പലതും പൂർത്തിയാക്കാനുള്ള സാഹചര്യത്തിൽ. തിരുവനന്തപുരം , പത്തനംതിട്ട, കോട്ടയം ജില്ലാ സമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പിണറായിയുടെ അടിമ എന്നതടക്കം രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. തിരുവനന്തപുരത്ത് ഔദ്യോഗിക നേതൃത്വം ആഗ്രഹിച്ചത് പോലെ കാര്യങ്ങൾ നടന്നെങ്കിലും പത്തനംതിട്ടയിലും കാനത്തിന്റെ സ്വന്തം ജില്ലയായ കോട്ടയത്തും ജില്ലാ സെക്രട്ടറിമാരെ നിശ്ചയിക്കുന്നതിൽ ഔദ്യോഗിക നേതൃത്വത്തിന് തിരിച്ചടി നേരിട്ടു. ഈ സാഹചര്യത്തിൽ, ലോകായുക്ത നിയമ ഭേദഗതിയെ കണ്ണും പൂട്ടി പിന്തുണയ്ക്കുന്നത് ശേഷിക്കുന്ന സമ്മേളനങ്ങളിൽ നേതൃത്വത്തിന് കൂടുതൽ ക്ഷീണമാവും.

മന്ത്രിസഭായോഗത്തിൽ ലോകായുക്തയുടെ അധികാരം ദുർബ്ബലപ്പെടുത്താനുള്ള നിയമഭേദഗതിയിൽ ആദ്യം നിശബ്ദത പാലിച്ച സി.പി.ഐ മന്ത്രിമാർ, പിന്നീട് എതിർപ്പ് ഉയർത്തിയത് പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശത്തിലാണ്. എന്നാൽ ഇത് രേഖപ്പെടുത്താതെയാണ് ഓർഡിനൻസ് പോയത്. വിഷയത്തിൽ ചർച്ച വേണമെന്ന് അന്ന് ആവശ്യപ്പെട്ടെങ്കിലും സി.പി.എം തയ്യാറായില്ല. ഇനി ഈ വിഷയത്തിൽ നിലപാട് മയപ്പെടുത്തിയാൽ പാർട്ടി സെക്രട്ടറി മറുപടി പറയേണ്ടി വരും.

ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിൽ ഭേദഗതി കൊണ്ടുവരുന്നതിനെയാണ് സി.പി.ഐ മുഖ്യമായും എതിർക്കുന്നത്. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകന് തത‌്സ്ഥാനത്തിരിക്കാൻ കഴിയില്ലെന്ന് ലോകായുക്ത വിധിച്ചാൽ സർക്കാരിന് വീണ്ടും ഹിയറിംഗ് നടത്തി വിധി തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാമെന്നതാണ് ഭേദഗതി. ലോകായുക്തയുടെ വിധിക്ക് അതോടെ പ്രസക്തിയില്ലാതാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPI AND CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.