മലപ്പുറം: കൃഷിയിടത്തിൽ പൊന്ന് വിളയിക്കുന്ന കർഷകരിപ്പോൾ ആശങ്കയുടെ കാർമേഘച്ചുവടിലാണ്. കൊവിഡിന്റെ പിടിയിൽ തകർന്ന വിപണിക്ക് വീണ്ടും ജീവൻവച്ചപ്പോൾ കനത്ത മഴയും കാറ്റും വില്ലനായെത്തി. മഴക്കെടുതിക്ക് ശേഷം മിച്ചമുള്ളതെല്ലാം ഓണവിപണിയിലേക്കായി കരുതിവയ്ക്കുമ്പോഴും രാസവളത്തിന്റെ വിലവർദ്ധനവാണ് കർഷകരുടെ കഴുത്തു ഞെരിക്കുന്നത്. ഇത്തവണ നെൽകർഷകർ ഒന്നാംവിള ആരംഭിച്ചപ്പോൾ തന്നെ രാസവളത്തിന് വില വർദ്ധിച്ചിരുന്നു. രണ്ടാംവിള സമയത്ത് വീണ്ടും വർദ്ധിച്ചതോടെ പലരും നെൽകൃഷി തന്നെ ഉപേക്ഷിച്ചു. പൊട്ടാഷിനും ഫാക്ടംഫോസിനുമാണ് അനിയന്ത്രിതമായി വില കൂടുന്നത്. കഴിഞ്ഞ വർഷം വരെ 800 മുതൽ 900 രൂപയ്ക്ക് വരെ കിട്ടിയിരുന്ന പൊട്ടാഷിനും ഫാക്ടംഫോസിനും 1,500ന് മുകളിലാണ് ഇപ്പോഴത്തെ വില. 600 രൂപയുടെ വ്യത്യാസമാണ് 50 കിലോയുടെ ഒരു ചാക്കിനുണ്ടായത്. യൂറിയയ്ക്ക് വിലയിൽ കാര്യമായ മാറ്റമില്ല. ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും വളപ്രയോഗം നടത്തണം. നിലവിലെ വിലയനുസരിച്ച് 5,000-6,000 വരെ ഒരേക്കർ കൃഷിക്ക് വളത്തിന് മാത്രമായി ചെലവാകും. സമ്മിശ്ര വളങ്ങൾ ലഭ്യമാണെങ്കിലും പൊട്ടാഷും ഫാക്ടംഫോസുമാണ് കർഷകർ വ്യാപകമായി ഉപയോഗിക്കാറുള്ളത്.
അസംസ്കൃത വസ്തുക്കൾക്ക് വിലകൂടി
അസംസ്കൃത വസ്തുക്കൾക്ക് വില വർദ്ധിച്ചതാണ് രാസവളങ്ങൾക്ക് വില കൂടാനുള്ള പ്രധാന കാരണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് പൊട്ടാഷടക്കമുള്ളവ കേരളത്തിലെത്തുന്നത്. ഇന്ധനവില വർദ്ധിച്ചതോടെ വരുന്ന ലോഡുകളുടെ എണ്ണവും കുറഞ്ഞിരുന്നു. ഒന്നാംവിളയുടേയും രണ്ടാംവിളയുടേയും സമയത്ത് ജില്ലയിൽ രാസവളത്തിന്റെ ക്ഷാമം രൂക്ഷമായി. ഇപ്പോൾ ലോഡുകൾ വരുന്നുണ്ടെങ്കിലും തീവില ഒടുക്കണം. 10 മാസം മുമ്പ് 950 രൂപയായിരുന്ന ഫാക്ടംഫോസിന് ഇപ്പോൾ 1,490 രൂപയാണ് വില. 45 കിലോയുള്ള യൂറിയയുടെ ചാക്കിന് 260 രൂപയൊടുക്കണം. 50 കിലോയുടെ എൻ.പി.കെ വളത്തിന് 300 രൂപയോളം വർദ്ധിച്ചിട്ടുണ്ട്.
നെല്ലിന്റെ വളപ്രയോഗം
ഒന്നാം വളപ്രയോഗത്തിൽ സമ്മിശ്രമായാണ് വളം ചേർക്കുക.
രണ്ടാം വളപ്രയോഗത്തിൽ ഫാക്ടംഫോസിനൊപ്പം യൂറിയ ചേർക്കും
മൂന്നാം പ്രയോഗത്തിൽ ഫാക്ടംഫോസിനൊപ്പം പൊട്ടാഷ് ചേർക്കും
വില ഇങ്ങനെ
പൊട്ടാഷ് - 1,700 രൂപ (50 കിലോഗ്രാം)
ഫാക്ടംഫോസ് - 1,490 (50 കിലോഗ്രാം)
യൂറിയ - 260 (45 കിലോഗ്രാം)
എൻ.പി.കെ - 1,260 (50 കിലോഗ്രാം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |