കൊല്ലം: കല്ലടയാറിന്റെ തീരത്തെ പച്ച വിരിച്ച മലനിരകൾക്കിടയിൽ 106 ഏക്കറിൽ പരന്നുകിടക്കുന്ന കുരിയോട്ടുമല ഫാം ടൂറിസം സന്ദർശകരെ കാത്തിരിക്കുന്നു. 31ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന ഫാം സഞ്ചാരികൾക്ക് പ്രിയങ്കരമാകും. തീറ്റപ്പുല്ലാണ് പ്രധാന കൃഷി. നൂറുകണക്കിന് പശുക്കൾ, കുതിര, ഒട്ടകം, എമു, പൊങ്ങന്നൂർ പശുക്കൾ, മലബാറി, സിരോഹി, ജമ്നാപ്യാരി തുടങ്ങിയ ഇനങ്ങളിലെ ആടുകൾ എന്നിയും ഫാമിലുണ്ട്.
ഇവയെ അടുത്ത് പരിചയപ്പെടാനും പരിപാലന രീതി മനസിലാക്കാനും അവസരമുണ്ട്. കുതിര സവാരി, സൈക്കിൾ സവാരി, ട്രക്കിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ചിൽഡ്രൻസ് പാർക്ക്, ഹണിമൂൺ കോട്ടേജ്, ഹട്ടുകൾ, പക്ഷിമൃഗാദികളുടെ ശില്പങ്ങൾ, ഗാർഡനിംഗ് തുടങ്ങിയവയും ശ്രദ്ധേയമാണ്. ഫാമിലെ സ്വാഭാവിക നീരുറവയിൽ തയ്യാറാക്കുന്ന തടാകത്തിലെ കുട്ടവഞ്ചി സവാരി പ്രധാന ആകർഷണമാണ്. ടൂറിസ്റ്റുകൾക്ക് താമസിക്കാൻ കുന്നിൻ നെറുകയിൽ മൂന്ന് ഹട്ടുകളാണ് ഒരുക്കിയിട്ടുള്ളത്. വളർത്തു മ്യഗങ്ങളുടെ തുറന്ന മ്യൂസിയവും സജ്ജമാക്കിയിട്ടുണ്ട്.
ഒരുങ്ങുന്ന കാഴ്ചകൾ
റോപ്പ് വേ, അഡ്വഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്
വളർത്ത് മൃഗങ്ങളുടെ മ്യൂസിയം
എല്ലാ സംസ്ഥാനങ്ങളിലെയും വളർത്തുമൃഗങ്ങൾ
പരിപാലന രീതികളും ആവാസ വ്യവസ്ഥയും മനസിലാക്കാനുള്ള സൗകര്യം
വളർത്ത് പക്ഷികൾ, അലങ്കാര പക്ഷികൾ
ഫാമിന്റെ വിസ്തൃതി - 108 ഏക്കർ
പദ്ധതി ചെലവ് - 5 കോടി
കേരളത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി വളർത്തുകയാണ് ലക്ഷ്യം. കുട്ടികളെയും ചെറുപ്പക്കാരെയും പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കും. ഹൈടെക് ഡയറി ഫാമും ഇവിടുണ്ട്.
സാം.കെ.ഡാനിയേൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |