തിരുവനന്തപുരം: ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ ദുരിതത്തിലാക്കി നഗരത്തിലെ 'ഇരിപ്പിടമില്ലാത്ത' ബസ് ഷെൽട്ടറുകൾ. മേൽക്കൂര പൊളിഞ്ഞതും, ഇരിപ്പിടമില്ലാത്തതും, ഒറ്റക്കമ്പി മാത്രമുള്ളതും,മഴ പെയ്താൽ ചോരുന്നതുമായ ബസ് ഷെൽട്ടറുകളാണ് തലസ്ഥാന നഗരത്തിലുള്ളത്. സെക്രട്ടേറിയറ്റിന് തൊട്ടു മുന്നിലുള്ള ബസ് ഷെൽട്ടറിന്റെ ഗതിയും ഇതുതന്നെ.
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നഗരത്തിലെ പല ഷെൽട്ടറുകളിലും ഇരിപ്പിടത്തിന് പകരം ഒറ്റക്കമ്പി മാത്രമേയുള്ളൂ. കേശവദാസപുരം - എം.സി റോഡ്, പട്ടം, നാലാഞ്ചിറ, കവടിയാർ, ചാക്ക എന്നിവിടങ്ങളിൽ എല്ലാം ഈ ഒറ്റക്കമ്പി മാത്രമാണ് ഇരിപ്പിടങ്ങൾ. നടന്നുവന്ന് ഒരല്പം വിശ്രമിക്കാമെന്ന് കരുതി വരുന്ന യാത്രക്കാർക്ക് ഈ ഇരിപ്പിടങ്ങൾ ദുരിതമാണ് സമ്മാനിക്കുന്നത്.
ഇതിലും പരിതാപകരമാണ് മേൽക്കൂരയില്ലാത്ത ബസ് ഷെൽട്ടറുകൾ. ഇരിപ്പിടമുണ്ടെങ്കിലും മേൽക്കൂരയില്ലാത്തതിനാൽ വെയിലത്തും മഴയത്തും ഇവ പ്രയോജനപ്പെടില്ല. പള്ളിമുക്കിലെ ബസ് ഷെൽട്ടർ ഇതിനുദാഹരണമാണ്.
ഹൈടെക്ക് എന്ന് പേരുമാത്രം
സ്ത്രീസുരക്ഷ മുന്നിൽക്കണ്ട് പണിത സ്ത്രീ - സൗഹൃദ ഹൈടെക് ബസ് ഷെൽട്ടറുകൾ ഇപ്പോഴും പ്രവർത്തനക്ഷമമായിട്ടില്ല. ബേക്കറി ജംഗ്‌ഷൻ - വഴുതക്കാട് റൂട്ടിലെ ഹൈടെക് ഷെൽട്ടറിൽ വൈഫൈ, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേക ടോയ്‌ലെറ്റുകൾ, മുലയൂട്ടൽ മുറി എന്നിവയുണ്ടെങ്കിലും ഫാനും ലൈറ്റും ഉൾപ്പെടെ പ്രവർത്തനരഹിതമാണ്.
രാത്രിയായാൽ സുരക്ഷിതമായി സ്ത്രീകൾക്ക് ഈ ബസ് ഷെൽട്ടറിൽ നിൽക്കാനും സാധിക്കില്ല. ഇവ പൂർത്തീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. കോർപറേഷൻ അധികൃതരുടെ അനാസ്ഥയും കരാറുകാർക്ക് പണം നൽകാനുള്ള കാലതാമസവുമാണ് പദ്ധതി പൂർത്തീകരിക്കാൻ വൈകുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |