ചേർത്തല: ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ച ബധിരനും മൂകനുമായ അന്യസംസ്ഥാനക്കാരൻ പിടിയിൽ. പ്രതിയുടെ പേരും മറ്റ് വിവരങ്ങളും കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
വരകാടി ദേവീക്ഷേത്രത്തിലും തിരുവിഴ വലിയ വീട് ക്ഷേത്രത്തിലുമാണ് വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നത്.
വരകാടി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്നാണ് ക്ഷേത്രത്തിന് മുന്നിലെ കാണിക്ക വഞ്ചി പൊളിച്ച് പണം മോഷ്ടിച്ചത്. പിന്നീട് തിരുവിഴ വലിയ വീട് ക്ഷേത്രത്തിലെത്തി ശാന്തിമഠത്തിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്നു പണവും ക്ഷേത്രത്തിലെ മൊബൈൽ ഫോണും എടുത്ത ശേഷം കാണിച്ച വഞ്ചി പൊളിച്ച് പണം അപഹരിച്ചു. മോഷണത്തിന് ശേഷം ദേശിയപാതയിൽ തിരുവിഴ കവലയിൽ എത്തിയപ്പോൾ പട്രോളിംഗിന് വന്ന മാരാരിക്കുളം പൊലീസിന്റെ പിടിയിലാവുകയായിരുന്നു. കൈയിൽ ഇരുമ്പ് വടിയും പണവും ഫോണും ഉണ്ടായിരുന്നു. മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ പ്രതിയെ എത്തിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തായത്.
രണ്ട് ക്ഷേത്രത്തിലെയും സി.സി.ടി.വി ദൃശങ്ങളിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആലപ്പുഴയിൽ കടപ്പുറത്ത് കുതിരയുമായി എത്തിയ സംഘത്തിലെ അംഗമായിരുന്നു. മയക്കുമരുന്ന് ഉപയോഗം തുടങ്ങിയതോടെ ജോലി പോയി. മയക്കുമരുന്ന് വാങ്ങാൻ വേണ്ടിയാണ് മോഷണം നടത്തുന്നതെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു. എറണാകുളം ജില്ലയിലും ഇയാൾക്കെതിരെ കേസുണ്ട്. മാരാരിക്കുളം പ്രിൻസിപ്പൽ എസ്.ഐ സിസിൽ ക്രിസ്റ്റ്യൻ, എസ്.ഐമാരായ ബാബു, പ്രതാപൻ, സിവിൽ പൊലീസ് ഓഫീസർ ദീപു വിജയൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |