ബെയ്റൂട്ട് : ബാങ്കിൽ നിക്ഷേപിച്ച സ്വന്തം സമ്പാദ്യം പിൻവലിക്കാൻ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കിയ യുവാവിന് ഹീറോപരിവേഷം. ലെബനനിലാണ് ആയുധധാരി ബാങ്ക് ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തോക്കിൻമുനയിൽ നിർത്തിയത്. 42 കാരനായ ബസാം അൽഷൈഖ് ഹുസൈനാണ് പിതാവിന്റെ ആശുപത്രി ബില്ലിനുള്ള പണം നൽകുന്നതിനായ തന്റെ സമ്പാദ്യമായ 210,000 ഡോളറിന്റെ ഒരു ഭാഗം പിൻവലിക്കാൻ ബാങ്കിലെത്തിയത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാൽ ലെബനനിൽ കഴിഞ്ഞ മൂന്ന് വർഷമായി ബാങ്കിംഗ് ഇടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഫിക്സഡ് ഡിപ്പോസിറ്റുകൾ മരവിപ്പിക്കുകയും ചെയ്തു. ടോക്കൺ അടിസ്ഥാനത്തിൽ മാത്രം കുറച്ചുപേർക്കു മാത്രമേ പണം പിൻവലിക്കാൻ കഴിയുള്ളു.
എന്നാൽ അത്യാവശ്യമായി പിതാവിന്റെ ചികിത്സയ്ക്കുള്ള പണം ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ബാങ്കിലേക്ക് ബസാം അൽഷൈഖ് ഹുസൈൻ തോക്കുമായി അതിക്രമിച്ച് കയറിയത്. ഏഴു മണിക്കൂർ നീണ്ട വിലപേശലിനൊടുവിൽ ഇയാൾ പൊലീസിന് കീഴടങ്ങി. 35,000 ഡോളർ നിക്ഷേപത്തിൽ നിന്നും എടുക്കാൻ അനുവദിച്ചതിന് ശേഷമാണ് ബസ്സാം അൽഷൈഖ് ഹുസൈൻ കീഴടങ്ങിയത്. ഈ സമയം ബാങ്കിന് പുറത്ത് തടിച്ചുകൂടിയ ആളുകൾ 'നിങ്ങൾ ഒരു ഹീറോയാണ്' എന്ന് യുവാവിനോട് ഉറക്കെ വിളിച്ചു പറയുകയും ചെയ്തു. അവൻ ചെയ്യേണ്ടത് ചെയ്തു, എന്നാണ് ഈ സംഭവത്തിൽ ഹുസൈന്റെ ഭാര്യ മറിയം പ്രതികരിച്ചത്. കഴിഞ്ഞ ജനുവരിയിലും രാജ്യത്ത് സമാനമായ സംഭവം ഉണ്ടായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിലായ ലെബനന്റെ കറൻസിക്ക് അതിന്റെ മൂല്യത്തിന്റെ 90 ശതമാനത്തിലധികം നഷ്ടപ്പെട്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ജനസംഖ്യയുടെ അഞ്ചിൽ നാല് ഭാഗവും ദാരിദ്ര്യത്തിലാണ്. ഗോതമ്പിന്റെയും മരുന്നുകളുടെയും ലഭ്യതക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |