കൊച്ചി: സ്വാതന്ത്ര്യദിനാഘോഷത്തിനായി ജില്ല അവസാനഘട്ട ഒരുക്കത്തിൽ. മുന്നൊരുക്കങ്ങൾ ജില്ലാ ഭരണകൂടം വിലയിരുത്തി. കൊവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും പരിമിതമായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷം.
ഇക്കുറി വിപുലമായ ആഘോഷപരിപാടികളാണ് ആവിഷ്‌കരിക്കുന്നത്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ആഘോഷവുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകൾക്കും നൽകിയ ചുമതലകളുടെ പുരോഗതി യോഗം ചർച്ച ചെയ്തു. സ്വാതന്ത്ര്യദിന പരേഡിന്റെ അവസാനഘട്ട പരിശീലനം പൂർത്തിയായി. പരേഡിന് പുറമെ ദേശഭക്തി ഗാനാലാപനവുമുണ്ട്.
ആഗസ്റ്റ് 15ന് രാവിലെ 8.40ന് പരിപാടികൾ ആരംഭിക്കും. 9 ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവ് പതാക ഉയർത്തും. 21 പ്ലാറ്റൂണുകളും രണ്ട് ബാന്റുകളിലുമായി 800 പേരാണ് പരേഡിൽ അണിനിരക്കുക.
പൊതുജനങ്ങൾക്കും പ്രവേശനം
കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും പൊതുജനങ്ങൾക്ക് പരേഡ് വീക്ഷിക്കാൻ അവസരമുണ്ടായിരുന്നില്ല. ഇക്കുറി പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കും. കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ്, പൊലീസ് , അഗ്നിരക്ഷാ സേന, പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഉദോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക്
കൺസെഷൻ
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അന്നേ ദിവസം ബസുകളിൽ കൺസെഷൻ അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |