കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കും സർക്കാരിനും നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു. ഹർജി ആഗസ്റ്റ് 19ന് വീണ്ടും പരിഗണിക്കും.
എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിലെ വിചാരണ ഹൈക്കോടതിയുടെ ഉത്തരവില്ലാതെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമാണെന്നാണ് അതിജീവിതയുടെ വാദം.
വനിതാജഡ്‌ജി വിചാരണ നടത്തണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ച് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുണ്ടായിരുന്ന കേസ് സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിലേക്ക് മാറ്റാൻ 2019 ഫെബ്രുവരി 25 നാണ് ഹൈക്കോടതി വിധിപറഞ്ഞത്. അങ്ങനെ മാറ്റിയ കേസ് ഹൈക്കോടതി ഭരണവിഭാഗത്തിന്റെ ഓഫീസ് മെമ്മോറാണ്ടത്തിന്റെ ബലത്തിൽ മറ്റൊരു കോടതിയിലേക്ക് മാറ്റാനാവില്ലെന്നാണ് അതിജീവിതയുടെ വാദം. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 407 പ്രകാരം ഹൈക്കോടതി ഇടപെടണമെന്നും ഹർജിക്കാരി ആവശ്യപ്പെടുന്നു. കോടതിമാറ്റത്തെ എതിർത്ത് അതിജീവിതയും പ്രോസിക്യൂഷനും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും ഹർജി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |