കോഴിക്കോട്: ബാലഗോകുലം പരിപാടിയിൽ മേയർ പങ്കെടുത്തതുമായി ഉണ്ടായ വിവാദത്തിൽ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചത് കൗൺസിലിൽ ബഹളത്തിനിടയാക്കി. തന്റെ പ്രസംഗം മുഴുവൻ കേൾക്കാതെയും അറിയാതെയും വാർത്തകളുടെ അടിസ്ഥാനത്തിലുമുള്ള പ്രമേയത്തിൽ ചർച്ചയുടെയോ വിശദീകരണത്തിന്റെയോ ആവശ്യമില്ലെന്ന് മേയർ പറഞ്ഞു. തുടർന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചു. ബഹളത്തിനിടെയും കൗൺസിൽ നടപടികൾ തുടർന്നു. ഏതാനും നേരത്തെ ബഹളത്തിന് ശേഷം യു.ഡി.എഫ് പ്രതിഷേധം അവസാനിപ്പിച്ചു.
നെല്ലിക്കോട് മാലിന്യ ശേഖരണ കേന്ദ്രം എം.സി.എഫ് പണി പൂർത്തിയായതായി ആരോഗ്യ സമിതി അദ്ധ്യക്ഷ ഡോ. ജയശ്രീ പറഞ്ഞു. കടലാസ് മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിതകർമസേനയെ കോർപ്പറേഷൻ നിരുത്സാഹപ്പെടുത്തുകയാണെന്നും മിക്ക വീടുകളിലും ഈ മാലിന്യങ്ങൾ എടുക്കുന്നില്ലെന്നും ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ സ്വകാര്യ കമ്പനികൾക്ക് കടന്നുവരാൻ ഇടമൊരുക്കുമെന്നും ഇത് ഹരിതകർമസേന പ്രവർത്തകർക്ക് തൊഴിലില്ലാതാക്കുമെന്നും അവർ വ്യക്തമാക്കി. എൻ.സി മോയിൻകുട്ടി അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ മറുപടി പറയുകയായിരുന്നു ഡോ. ജയശ്രീ.
പ്രതിദിനം 300 ടൺ മാലിന്യമാണ് നഗരത്തിൽ ഉണ്ടാകുന്നത്. ഇതിൽ 20 ശതമാനം മാത്രമേ ഞെളിയൻ പറമ്പിൽ സംസ്ക്കരിക്കാനാകൂ. അതുകൊണ്ടാണ് കടലാസ് മാലിന്യങ്ങൾ എടുക്കേണ്ടെന്ന് നിർദേശിച്ചത്. നെല്ലിക്കോട് കൂടെ മാലിന്യ ശേഖരണം ആരംഭിക്കുന്നതോടെ മാലിന്യശേഖരണം കുറച്ച് കൂടി കാര്യക്ഷമമാക്കാനാകുമെന്നും ഒന്നിച്ചുള്ള കൂട്ടായ്മയിൽ മാത്രമേ മാലിന്യ പ്രശ്‌നം പരിഹരിക്കാനാകൂ എന്നും അവർ പറഞ്ഞു. അങ്കണവാടി ഹെൽപ്പർ, വർക്കർ നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്ന് വി.കെ മോഹൻദാസ് ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിൽ ആവശ്യപ്പെട്ടു. എത്രയുംവേഗം സി.ഡി.പി.ഒ മാരെ ഉൾപ്പെടുത്തി യോഗം ചേർന്ന് നടപടിയെടുക്കാമെന്ന് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ പി ദിവാകരൻ വ്യക്തമാക്കി.
റോഡുകളുടെ പുതിയ അലൈൻമെന്റിലെ പ്രശ്‌നം പലയിടങ്ങളിലും പ്ലാൻ ലഭ്യതയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ടി.മുരളീധരൻ ശ്രദ്ധ ക്ഷണിച്ചു. ഇത്തരം പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് മേയർ പറഞ്ഞു.
മിഠായിത്തെരുവിൽ നവീകരണത്തിന്റെ ഭാഗമായി ഓവുചാലുകളുടെ മുകളിലിട്ട സ്ലാബും ടൈലുകളും അശാസ്ത്രീയമായി നിർമിച്ചവയായതിനാൽ പൊളിച്ചുനീക്കേണ്ടി വരുമെന്ന്
കോർപറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ പറഞ്ഞു. നിഖിൽ, ടി.റെനീഷ്, മോഹൻദാസ് തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
കെട്ടിടനമ്പർ തട്ടിപ്പ്: അന്വേഷണം
ശക്തമായി മുന്നോട്ടുപോകും
കോഴിക്കോട്: കെട്ടിട നമ്പർ അന്വേഷണത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം ബാധിക്കുകയില്ലെന്നും അന്വേഷണം ശക്തമായി തന്നെ മുന്നോട്ടുപോകുമെന്നും മേയർ ഡോ.ബീനാഫിലിപ്പ്. സർക്കാരിനോട് എത്രയുംവേഗം കൃത്യമായി അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ നിയമിക്കാൻ കൗൺസിൽ ആവശ്യപ്പെടും. കെട്ടിടനമ്പർ തട്ടിപ്പും പൊലീസ് ഉദ്യോഗസ്ഥരായ ആമോസ് മാമനെയും അനീഷ് ശ്രീനിവാസിന്റെയും സ്ഥലംമാറ്റം ദുരൂഹമാണെന്നുമുള്ള സി.പി മൊയ്തീൻ കോയ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ മറുപടി പറയുകയായിരുന്നു മേയർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |