നീലേശ്വരം:കഠിനാധ്വാനത്തിനും ഇച്ഛാശക്തിക്കും മുമ്പിൽ വൈകല്യങ്ങൾ തോറ്റു പിന്മാറുന്ന കഥയാണ് ചായ്യോം ഇടിച്ചൂടി ഏറുകുണ്ട് ഹൗസിലെ കെ.പി. ശ്യാംമോഹന്റേത്. ഈ മാസം 25 മുതൽ 28 വരെ ഡൽഹിയിൽ നടക്കുന്ന സെറിബ്രൽ പാൾസി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് കേരളത്തിന്റെ വല കാക്കുന്നത് ഈ മിടുമിടുക്കനാണ്.
സെറിബ്രൽ പാഴ്സി ജീവിതത്തിൽ വില്ലനായപ്പോഴും ഫുട്ബാളാണ് ശ്യാമിന്റെ രക്ഷക്കെത്തിയത്. എടുത്തണിഞ്ഞപ്പോഴും ഇച്ഛാശക്തി കൊണ്ടാണ് ശ്യാം മോഹൻ അതിനെ നേരിട്ടത്.ശാരീരിക പരിമിതികൾ കൂസാതെ ചെറുപ്പം മുതൽ കളിക്കാൻ തുടങ്ങിയതാണ്. ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് എസ്.എസ്.എൽ.സിയും പ്ലസ് ടുവും പാസായത്. തുടർന്ന് കയ്യൂർ ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് ഡിപ്ലോമയ്ക്ക് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. ബങ്കളം കക്കാട്ട് ഗവ. ഹൈസ്കൂളിന് സമീപം ദേവു ഹോട്ടലിലെ ജീവനക്കാരൻ എൻ.പി മോഹനന്റെയും കിനാനൂർ-കരിന്തളം കൊല്ലംപാറ മോഡേൺ ഇന്റർലോക്ക് കമ്പനിയിലെ തൊഴിലാളിയായ ശോഭനയുടെയും മകനാണ് ശ്യാം.
ചായ്യോത്ത് ടാസ്ക് ക്ലബ്ബ് ഫുട്ബോൾ അക്കാഡമിയിലെ ഇബ്രാഹിമാണ് ശ്യാം മോഹന് പരിശീലനം നൽകുന്നത്.മുളിയാർ അക്കര ഫൗണ്ടേഷനാണ് ശ്യാം മോഹനന്റെ യാത്ര സ്പോൺസർ ചെയ്തിരിക്കുന്നത്. കിനാനൂർ ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശീലന കിറ്റും നൽകി. എ.ഐ.വൈ.എഫിന്റെയും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെയും അനുമോദനങ്ങളും ശ്യാം മോഹൻ ഇതിനകം ഏറ്റുവാങ്ങി. ആലപ്പുഴയിൽ നടക്കുന്ന പരിശീലനത്തിനു ശേഷം 22നാണ് കേരള ടീം പുറപ്പെടുന്നത്. കാസർകോട് ചെർക്കള സ്വദേശി ഹമീദും ജില്ലയിൽ നിന്ന് കേരള ടീമിൽ ഇടം നേടിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വർഷമായി ഹോസ്ദുർഗ് ബി. ആർ സിയിൽ സ്പെഷ്യൽ എജ്യൂക്കേറ്ററാണ് ഈ ചെറുപപ്ക്കാരൻ. കാസർകോട് വിദ്യാനഗറിലെ സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് ഡിപ്ലോമ നേടിയ ശേഷമാണ് ഇവിടെ നിയമിതനായത്. ഇരുകാലുകൾക്കും ബലക്കുറവുള്ള ശ്യാം ഭിന്നശേഷിക്കാരുടെ ജില്ലാ ക്രിക്കറ്റ് ടീമിലും ഇടംനേടിയിട്ടുണ്ട്. അനഘയാണ് ഭാര്യ. ശില്പ, ശോഭിത എന്നിവരാണ് സഹോദരങ്ങൾ. ഒരു സർക്കാർ ജോലിയെന്നതാണ് ശ്യാമിന്റെ സ്വപ്നം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |