തിരുവനന്തപുരം: 2024ലെ ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപ്പട്ടിക നവംബർ 9ന് പ്രസിദ്ധീകരിക്കും. അന്നു മുതൽ തിരുത്തലുകൾ വരുത്താനും പേര് ചേർക്കാനുമാകുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്തിമവോട്ടർ പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് നിലവിൽ 2.72 കോടി വോട്ടർമാരുണ്ട്.
17 വയസ് കഴിഞ്ഞവർക്ക് പേര് ചേർക്കാൻ അപേക്ഷിക്കാം. 18 തികയുന്ന മുറയ്ക്കേ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തൂ. ജനുവരി, ഏപ്രിൽ, ജൂലായ്, ഒക്ടോബർ എന്നിങ്ങനെ വർഷം നാലു തവണ പേരുചേർക്കാൻ അവസരമുണ്ട്. ജനുവരി ഒന്നിന് 18 തികഞ്ഞവർക്ക് മാത്രമായിരുന്നു ഇതുവരെ അവസരം നൽകിയിരുന്നത്.
വോട്ടർകാർഡുമായി ആധാർ ബന്ധിപ്പിക്കുന്നതാണ് മറ്റൊരു മാറ്റം. പട്ടികയിലെ ഇരട്ടിപ്പും വ്യാജവോട്ടും ഒഴിവാക്കാനാണിത്. വോട്ടർക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം മതി. ഓൺലൈനായും മൊബൈൽ ആപ്പിലൂടെയും ബന്ധിപ്പിക്കാം.
വോട്ടർപ്പട്ടിക പരിഷ്കരണത്തിന് തുടക്കമിട്ട് ഇന്നലെ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു.
ആധാർ ബന്ധിപ്പിക്കൽ:
ആശങ്ക വേണ്ട
വോട്ടർ കാർഡുമായി ആധാർ ബന്ധിപ്പിക്കുന്നതിനെ യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ എതിർത്തു. സ്വകാര്യതയെയും ഡേറ്റാ സുരക്ഷയെയും ബാധിക്കുമെന്നായിരുന്നു ആക്ഷേപം. ആശങ്ക വേണ്ടെന്നും ആധാർ വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ആധാർ വിവരങ്ങൾ പൊതു സമക്ഷത്തിൽ ലഭ്യമാകില്ല. സംസ്ഥാനത്ത് 6485 പേർ ഇതിനോടകം ആധാറുമായി ബന്ധിപ്പിച്ചു. വോട്ടർപ്പട്ടികയുമായി ബന്ധപ്പെട്ട ഫോമുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
മൊബൈൽ ആപ്പ്
വോട്ടർകാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ് ഉപയോഗിക്കാം
വോട്ടർ രജിസ്ട്രേഷൻ ഓപ്ഷനിൽ അവസാന മെനുവായ ഇലക്ടറൽ ഓഥന്റിക്കേഷൻ ഫോം തിരഞ്ഞെടുക്കണം
അതിൽ മൊബൈൽ, ആധാർ നമ്പരുകൾ നൽകിയാൽ ആധാറുമായി ബന്ധിപ്പിക്കാനാകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |